ഹേ! സുകാവ്യതരുണീമണീ! സുഭഗവൃത്തമൊത്തവടിവാര്‍ന്ന നിന്‍
ഹേമകോമളപദങ്ങളെന്‍ഹൃദയസാനുവില്‍നടനമേകയാല്‍.....
ഹാ!ഭവന്നിനവുകൂടി ഞാനധികയത്നമോടെയിഹ ചാര്‍ത്തിടും
ഹാരമൊന്നുമതികേമമല്ല തവകാന്തിയോലുമുടലേല്‍ക്കുവാന്‍.

Tuesday, December 29, 2009

ഒരു നവാബ്ദപ്രാര്‍ത്ഥന

ഹര്‍ഷ സുമ വര്‍ഷ ഭര ഭാസുര നവാബ്ദേ
ആര്‍ഷ സമ സൌമ്യ തരമാകിനവിഭാതം
ഘര്‍ഷ ദമ ശാന്തി തരുമാ സുദിന കര്‍മ്മോല്‍-
ക്കര്‍ഷ സമയം കരുതി നില്‍ക്കയധുനാ നാം.

ശോണ മണിവര്‍ണ്ണരഥമേറിയരുണാഭം
ചേണിയലുമാ ഗഗനസീമയതിലേകം
കാണുമതി ഭംഗിയെഴുമോമല്‍ മുഖരൂപം
താണുതൊഴുതാദരവിലോര്‍ത്തിടുകയേവം.


ഇന്നുവരെ വന്നിരുളിലാണ്ടുമരുതാഞ്ഞും
കുന്നളവു ചെയ്ത പടുപങ്കമതു മൂലം
ഹൃന്നിലയമുറ്റ ശുഭസമ്മിളിത മുറ്റം
നിന്നരിയ നന്നളിനിയാക്ക മമ ഭാനോ !

ഉന്മിഷസുമങ്ങളിലെഴുന്ന മകരന്ദം
ഉണ്ടു ശുകജാലമതു തീര്‍പ്പു ലയമേളം
ഉള്‍പ്പുളകമേറ്റു മനമാകെ ശുഭഭാവം
ഉള്‍ത്തെളിമയേകു സതതം ദിനപതേ ! മേ .

സര്‍വ്വദിശ രാശികളിലാ നിയത യാനം
ഉര്‍വ്വിയിലെ കാലപരിവര്‍ത്തന നിദാനം
നിര്‍വ്വഹണകര്‍മ്മമതിലാണ്ട തവ ശീലം
ഗര്‍വ്വകലെനീങ്ങുവതിനാര്‍ക്കുമതു മൂലം.

സൃഷ്ടിയവനം ഹനനമെന്നിവയിലെല്ലാം
ദൃഷ്ടിപെടുമര്‍ക്ക ! ഭവ ! നേര്‍ തെളിയണം മേ
പുഷ്ടമതി, ഭൂതദയയാദിയരുളേണം
ശിഷ്ടഹിതനേ !മിഹിര ! ഭാസ്ക്കര ! തൊഴുന്നേന്‍.

Friday, December 25, 2009

സംക്രമനേരത്ത്

വന്നിടൂ പുത്തന്‍ വിഭാതമേ ! നിന്‍ വര-
വല്ലകീസുസ്വനം കാതോര്‍ത്തിരുപ്പു ഞാന്‍.

തന്നിടൂ നവ്യമാം വര്‍ഷമേ ! ഇജ്ജഗ-
ത്തിന്നായി ശാന്തിദം സാന്ദ്രസംഗീതിക.

വന്നീടൂ ദീപ്തപ്രകാശം പരത്തി നീ
മിന്നല്‍ പോലെയതി ശീഘ്രമീ ഭൂമിയില്‍.

ഇന്നിന്റെയാമയമെല്ലാമകറ്റിടും
ഉന്നതമൌഷധമൊന്നുമായ് നീ വരൂ.

ചുറ്റും മുഴങ്ങുന്നതാസുര കാഹളം
മുറ്റും ഭയം പോറ്റുമാഹവ ഹുംരവം.

എങ്ങുമില്ലെങ്ങുമില്ലാനന്ദ സാന്ദ്രമാം
സംഗീതവാഹിനി പൊങ്ങും വചസ്സുകള്‍.

തിങ്ങും തമസ്സിലൊളിയ്ക്കും ചതിക്കുഴി-
യെങ്ങും നിറഞ്ഞതാമിന്നിന്റെ പാതയില്‍

മങ്ങിയകാഴ്ചയില്‍ വീണു പിടയ്ക്കുന്നു
പൊങ്ങുവാനാകുമോ? നീ തരുന്നാശകള്‍.

ഇല്ലിന്നു ഹൃദയത്തിലലിവിന്റെ തുള്ളികള്‍
വല്ലാത്തൊരൂഷര ഭൂവാണു ഹൃത്തടം.

അല്ലിന്‍ തപംകൊണ്ടു വാടിയ മോഹങ്ങ-
ളല്ലാതെയില്ല വിളങ്ങും വിളയതില്‍.

കേള്‍ക്കട്ടെ ഞാനൊരു പുല്ലാങ്കുഴല്‍ വിളി
നീളെത്തലോടുന്ന സുസ്നേഹവാദനം

സമ്പുഷ്ടസൌഹൃദം പാടുന്ന പൂവിളി
തുമ്പങ്ങള്‍ വേരോടെ മാറ്റുന്ന തേനൊലി.

എത്തിടൂ നീ പുതു വര്‍ഷമായ് കാലമേ !
പുത്തന്‍ പ്രതീക്ഷകളെങ്ങും മുളയ്ക്കട്ടെ.
ഒരു മറുകുറി

“കാണും പദജാലം മമ കേമത്തമതല്ല

വീണാധരി മീട്ടും വര ഗാനാമൃതമല്ലോ.

വീണാമൃദുപാദദ്വയസേവയ്ക്കിവനപ്പോള്‍

വീണാനലവാണീസുമജാലം മമ കൈയ്യില്‍.“

(ആത്മഹാസത്തോടെ)

ദ്യോവുംഭേദിച്ചുനില്‍ക്കും വരതരുനിരകള്‍ വെട്ടിവിറ്റിട്ടൊരു ശ്രീ-

താവുംഗേഹംനെടുങ്കന്‍ വലിയപലിശമേല്‍ കാശുവാങ്ങീട്ടു കണ്ണാ!

ആവുംമട്ടില്‍ പണിഞ്ഞീടുമവിടെയതിലോ സപ്രമഞ്ചാദിയുണ്ടാം.

പാവം! നമ്മോടുകൂടാനൊരുദിനമൊടുവില്‍ നീ വരും. കാത്തു നില്‍പ്പൂ.
നവവര്‍ഷഹര്‍ഷം

നീഹാരവിഹീനം വിധു വാഴുന്നൊരു വാനം

നീഹാരിക പോലും വെളിവാകുന്നൊരു മാനം

മോഹാദിവിഹാരം ഭരമുള്‍ പോയൊരു യാനം

ആഹാ! മനമോതും മനുവേതോ പുതു ഗാനം
മുക്തകം

ഹേ! സുകാവ്യതരുണീമണീ!സുഭഗവൃത്തമൊത്തവടിവാര്‍ന്ന നിന്‍
ഹേമകോമളപദങ്ങളെന്‍ഹൃദയസാനുവില്‍ നടനമേകയാല്‍
ഹാ! ഭവന്നിനവ് കൂടി ഞാനധിക യത്നമോടെയിഹ ചാര്‍ത്തിടും
ഹാരമൊന്നുമതി കേമമല്ലതവ കാന്തിയോലുമുടലേല്‍ക്കുവാന്‍.
അന്യമായ ധന്യതകള്‍

തൊടികളില്‍ നിറച്ചാര്‍ത്തുമായ് നിന്നതാം
ചെടികളില്ലതിന്നിടവുമിന്നില്ലല്ലോ
പടികടന്നുഞാന്‍ നിന്നന്നുകണ്ടതാം
പടവുകള്‍കൊണ്ട മേടുകള്‍ എങ്ങുപോയ്?

പാറിടും ചെറുതുമ്പിയായ് മാനസം
മാറിടും അന്നിവിടെ എത്തീടുകില്‍.
പേറിടുംകുളിര്‍ തൂകിത്തലോടുവാന്‍
വേറെ വെളിയിടം തേടിയോ മാരുതന്‍?

ദൂരെ ചാരുവിലതിരിട്ടു നിന്നതാം
ഹരിതപൂരിത നെല്‍വയലേലയും
കരിനിറം ചേര്‍ന്ന പച്ചപ്പുതപ്പിട്ടു
ഗിരികളകലെയായ് കണ്ടതാം കാഴ്ചയും
സ്മരണതന്‍ഭുവില്‍ മാത്രമായ്;അത്രമേല്‍
പുരകളുയരുന്നു ചുറ്റിലും അതുമൂലം
തരുനിരകളും കാനനച്ചോലയും
ഇവിടെയന്യമായ് പോവതും കാണ്മു നാം.
ആത്മവിചാരം

ആത്തശാപവും പേറിയോയീമരം
പൂത്തുനില്‍ക്കുവതെന്തിനശ്രീകരം
ഞാത്തിടും ഫലജാലവും കേവലം
പൂത്തിടുന്നു ഹാ! കീടജാലംചലം

വരികെന്റെ നാട്ടില്‍

അലമലയുമനിലനൊടു പലകുശലമോതിടും
ജലവലയമലഞൊറിയുമതുലനല ദര്‍ശനം
അലിക മമ ജനനതലമിതിനുടയ ഭംഗിയില്‍
വിലസുമകകമലമതിലൊരു കവിത നിര്‍ണ്ണയം.

വരഹരിതനിറഭരിതതരുനിരകളെത്രയാം
പരിചിനൊടു മരുവുമിഹ മരുതകര ലാളിതം
ഇരവകലുമതുപൊഴുതിലുയരു’മരുണോദയം’
സരസമൊരുരുചിപകരുമിവിടെയതു കാണുകില്‍.

പിടപിടയുമലകടലുകുടയുമൊരു ഹും രവം
അടിയുമിരുചെവികളിലുടനുണരുമത്ഭുതം
വിടപറയുവതിനു രവി ഭവനടിയുമെന്നുമീ
കടലരികിലകലെ തുടുതളിക വടിവാര്‍ന്നു ഹാ!

കേളൊരു കേക

രക്തമേറെത്തിളപ്പിച്ചാചുടൂവേര്‍പ്പു വിറ്റു
പുഷ്ടമാക്കുവാനെന്റെ ജീവിതം പ്രിയ താതന്‍
ഭൌതികസൌഖ്യം കൊണ്ടു നിറഞ്ഞു മല്‍ജീവിതം
ഉയരെയുയരെയായ് നിന്നു ഞാന്‍ മാനം തൊട്ടു
താഴെ മണ്ണിലായ് കാണ്മൂ താതന്‍ തന്‍ ദേഹമിന്നു
പുച്ഛമാണയ്യേ! കാണ്‍കില്‍ ചുക്കിച്ചുളിഞ്ഞ ഗാത്രം
എങ്ങനെ കരുതുന്നൂ എന്റെയീ നവചിന്ത
തലയ്ക്കിട്ടൊന്നുകൊട്ടാന്‍ വിധിയുമിന്നില്ല ഹേ!

കീര്‍ത്തനാജ്ഞലി


സൂക്ഷ്മമാക്കപ്പെടുന്തോറും കരുത്തു കാട്ടുകയും വിശാലമാകുന്തോറും ഇല്ലാതാകുകയും ചെയ്യുന്ന മഹാവിസ്മയമാണ് മനസ്സ്.
മനസ്സില്ലാതാകുമ്പോള്‍ പിന്നെ എല്ലാം ആത്മീയം. പ്രകൃതിയുടെ ഉള്ളറ രഹസ്യങ്ങള്‍ സുതാര്യമായിത്തീരുന്നു.
പക്ഷേ സ്നേഹപാശത്താല്‍ കെട്ടപ്പെട്ടുകിടക്കുന്ന ജീവിതത്തിന്റെ സൌന്ദര്യം വെടിയുവാന്‍ വയ്യ തന്നെ.
ഇതിനെ വെല്ലുവാന്‍ ഉള്ള ബോധാംശത്തിന്റെ ശ്രമങ്ങളില്‍ ഈശ്വരന്‍ തെളിയുന്നു.
-------------------------------------------------------------------------------------------------------------
ഉള്ളില്‍ പതിഞ്ഞുകിടക്കുന്ന നാട്ടുപാട്ടുകളുടെ ഈണത്തില്‍ ഒതുങ്ങിയ ഒരു പിറപ്പ്............

മോഹിനിസുതനാമയ്യപ്പാ!തവ
മോഹനസുന്ദരരൂപത്തിന്‍
ദര്‍ശനമാത്ര കൊതിച്ചു ഭജിപ്പൂ
കര്‍ശനനിഷ്ഠയില്‍ അടിയങ്ങള്‍.

മുകിലുകള്‍ ചിത്രം ശോഭിയ്ക്കും മല
മുകളില്‍ വസിയ്ക്കും അയ്യപ്പാ!
പരമപവിത്രം ചാരുത ചേരും
തിരുനട പൂകാന്‍ ആശിപ്പൂ

മാലലമാലകള്‍ അന്തരമില്ലാ-
തലമലമുലയും വന്‍കടലില്‍
പലപലനിലയില്‍ തെരുതെരു നീന്തി
നിലനിന്നീടാന്‍ വലയുമ്പോള്‍
ആശ്രയമായ് തവ പാണികള്‍ മുന്നില്‍
ഒരു ഗതി നീട്ടിത്തെളിയുന്നൂ
നതജന പാലക ലോകേശാ! ബത!
കദനവിനാശക ഭൂതേശാ!
പദയിണപണിയും ഭക്തരിലണിയും
മുദമണിഹാരം നീയീശാ!

ജീവിതമൊരു ചെറു സഞ്ചാരം സുഖ
ഭാവുകചിന്താവ്യാപാരം
വിസ്മയജനകക്കാഴ്ചയില്‍ മുഴുകി
വിപഥവിചാരമുദിയ്ക്കുമ്പോള്‍
കര്‍മ്മവിപാകക്കെട്ടു കനത്തൊരു
താങ്ങാച്ചുമടായ് ത്തീരുമ്പോള്‍
അത്യുന്നതമാത്തിരുനടയേറി
അറിഞ്ഞുവിളിയ്ക്കാനല്ലാതെ
അന്യം ഒരു വഴിയുള്ളവരല്ല
അഗതികള്‍ ഞങ്ങള്‍ അയ്യപ്പാ!

പങ്കാകലിതം ശ്യാമം ദേഹം
പമ്പാസ്നാനം ചെയ്യാതെ
നിര്‍മ്മല സുസ്ഥിതി നിര്‍വൃതിയെങ്ങന
നിശ്ചയമാകും ശബരീശാ!

വന്മലമുകളിള്‍ നിന്നു പിറക്കും
നന്മതെളിഞ്ഞൊരു നദിയിങ്കല്‍
പദപതനം കൂടാതെ തവതിരു
പദനിനദം കേള്‍ക്കാനാമോ?

അംഗോപാംഗം ശുദ്ധിവരുത്തി
അംഗനചിന്തയകറ്റിനിറുത്തി
സംഗതകഴിവതുമൊഴിവാക്കീയതി
തുംഗമനോനിലയാര്‍ജ്ജിച്ച്
ലഘുതമമാകിയ മനവും തനുവും
ഖഗസമവേഗം നേരുമ്പോള്‍
വിപിനം താണ്ടും നിന്മല യാത്ര
വിഷമം തീണ്ടാ ശുഭയാത്ര.

ഹരിശിവനന്ദാ! എന്തനുവുംവ്രത
പരിനിഷ്ഠാശിഖി വെന്താലും
പുരുതരചിന്താശീലത്താല്‍ മന
മരുതാക്കും സുഖമെന്നാലും
വന്യത വഴിയെ താണ്ടിടാന്‍ നിറ
ധന്യത വളരെ പൂണ്ടീടാന്‍
ഉണ്മയ്ക്കുയരാനാകും പരിധിയില്‍
ഉര്‍വ്വിയില്‍ നില്‍ക്കെ ഉയര്‍ന്നീടാന്‍
ഭള്ളുതെറിച്ചിട്ടുള്ളു നിറച്ചൊരു
ചിന്തയുറയ്ക്കണമയ്യപ്പാ!

സുന്ദരനന്ദന!ഹന്ത! ചിരന്തന!
സന്തതചിന്തനമന്തരെ തേ
ഫണിധരമുരഹരതരവരസുരനിര
അണിനില്‍ക്കും നിന്‍ നടയെത്തും
മനമതില്‍ അന്‍പിന്‍ അമ്പൊന്നെയ്യുക
മണിധരകന്ധര! മഹിതധനുര്‍ധര!

ശരണം തരണം ശരവണസഹജാ!
ശരണം ശരണം ശാസ്താവേ!
ശരണം ശരണം നരവരനായകാ!
ശരണം ശരണം ശാസ്താവേ!


തുടക്കത്തിലെ ഒരുമിനുട്ട് നേരത്തെ കൊട്ടുസേവ ക്ഷമിയ്ക്കുമല്ലോ.
http://www.esnips.com/doc/0f96b5a8-9128-43d0-9d57-39e304341fd8/x.keerthananjali

ഏകാന്ത ഗായകന്‍

കഥകളീവിചാരനേരത്ത് കവിതാവല്ലഭ വന്നു ശല്യപ്പടുത്തിയാല്‍ പിറക്കുന്നത് .....................

മഹാരാഷ്ട്രവാസക്കാലത്തെ, താരാഹാരമണിഞ്ഞെത്തുന്ന സുന്ദരമായ യാമിനിയുടെ സുഖദമായ നിശബ്ദതയില്‍ അകലെനിന്നൊഴുകിയെത്തുന്ന ഗ്രാമീണഗാനമാധുരിയുടെ അനുഭൂതി സ്മൃതി കോര്‍ത്തെടുത്ത പദമാലിക.


മുരളീരവസമ മധുരത പേറും
മാനസ ചോരണ നാദത്താല്‍
ആരൊരു ഗായകനെന്മന മാളിക
ആകെയുണര്‍ത്തിയുലയ്ക്കുന്നൂ.

നിദ്രാദേവി രസം വിട്ടിട്ടോ
നിര്‍ദ്ദയമെന്നെ വെടിഞ്ഞോടീ
വശ്യ നിശബ്ദതയോലും രജനീ
ദൃശ്യങ്ങളില്‍ ഞാന്‍ കണ്‍നട്ടൂ.
കണ്ടതു പഴയൊരു ചിത്രംമാനസ
പൂജാമുറിയിലിരുന്നതു താന്‍
പണ്ടൊരു വേളയില്‍ രാവിന്‍ സൌഖ്യം
കൊണ്ടുരസിച്ചതിനാലേഖം.
സുഖകരചിന്തകളുള്ളിലുണര്‍ത്തും
സുരുചിരചിത്രം പൊടിനീക്കാം
ഗ്രാമ വിശുദ്ധിയില്‍ നീന്തീടാന്‍ കൊതി
പൂണ്ടുനടപ്പവര്‍ കണ്ടീടൂ

വന്‍ നഗരങ്ങളിലൊന്നിന്‍ പ്രാന്ത
കുന്നുകളിലൊന്നിന്‍
വിസ്തൃതമാമടിവാരത്തില്‍ കൃഷി
വിസ്മൃതമാവാ ദേശത്തില്‍.

കരുത്തെഴും യുവ സൂര്യനോടൊപ്പം
മരുത്തുമെന്നും കളിയാടും
മൈലുകളോളം നീളെ ക്കാണും
മൈതാനം ഒരു ഭാഗത്തും
മാനവ വേര്‍പ്പുനുകര്‍ന്നു പൊടിയ്ക്കും
തൂനവ നാമ്പുകള്‍ മറുദിക്കും
രാജിച്ചീടും കരയതു നിത്യം
പൊടിമൂടും തരമെന്നാലും
സുന്ദരമാമാ ഭൂവിടമാളും
സൌധത്തിന്‍ മട്ടുപ്പാവില്‍,

താരാകീര്‍ണ്ണം വാനം മുകളില്‍
താരുകള്‍ തിങ്ങും പൂന്തോപ്പായ്
വിദ്യുത്ദീപ സഹസ്രം ദൂരെ
വീചികള്‍ വീശും വേശ്യകളായ്
വിഭ്രമമുള്ളില്‍ തീര്‍ക്കാന്‍ വണ്ണം
വശ്യതയുള്ള നിശീഥിനിയില്‍
കുളിര്‍സഹിയാഞ്ഞിട്ടുടലില്‍ പുണരും
കുട്ടിപ്പവനനെ മെയ് ചേര്‍ത്തു,

നില്‍ക്കുംവേളയില്‍ ആത്മവിചിന്തന
ശല്‍ക്കംതാനെ പൊഴിഞ്ഞപ്പോള്‍
വിശ്വവിശാലതയറിയാന്‍ മാനസം
അശ്വസമാനം പാഞ്ഞപ്പോള്‍
കാതിലലച്ചൊരു കളതരഗാനം
പാതിവഴിയ്ക്കു തടഞ്ഞെന്നെ.

സുഖദനിനാദതരംഗാവലികള്‍
പകരും പരമാനന്ദത്തില്‍
വിലയംചെയ്തറിയാതെനിന്നു
വിമലം ദിവ്യം ആ നിമിഷം

എങ്ങൊരു കളകണ്ഠത്തില്‍നിന്നും
പൊങ്ങിവരുന്നീ നാദശരം
തിങ്ങിടുമാവേഗത്താലെത്തീ
മങ്ങിയവെട്ടത്തില്‍ പ്പരതി
ചെറുതിരിയൊന്നുചിണുങ്ങിക്കത്തി
ചെറ്റുതെളിച്ചൊരു മണ്‍കുടിലില്‍.
കാണായ് താളംതുള്ളുംനാടന്‍
ഗാനതരംഗിണിതന്‍ പ്രഭവം
കണ്ണുമടച്ചു ലയിച്ചുസ്തുതിയ്ക്കും
തൊണ്ണൂറെത്തിയ കര്‍ഷകനെ.

മണ്ണില്‍ക്കൊത്തിക്കീറും പകലില്‍
വിണ്ണില്‍നോക്കി പ്പാടും രാവില്‍
ഏകാന്തന്‍ ആ ഗ്രാമീണന്‍ മമ
ശോകം തീര്‍ക്കും ധന്യനരന്‍.

മണ്ടയില്‍ മിന്നിയ ദീപം

കരുണതന്‍ കരം നീട്ടിയീയവനിയില്‍
കാത്തു വച്ചിടും മണ്‍ ചിരാതൊക്കെയും
കമ്രമായ് തെളിച്ചീടുന്ന ഭാനുവേ!
കര്‍മ്മസാക്ഷിയാം പൊന്‍ ദീപമേ! തൊഴാം.

ആകെ കൂരിരുള്‍ തിങ്ങുന്ന മന്നിടം
ആണ്ടണഞ്ഞുപോം കൈത്തിരി ഞാനതില്‍
ആഞ്ഞുവീശും അധര്‍മ്മവാതം പിന്നെ
ആവതെങ്ങനെ പ്രോജ്വലിച്ചീടുവാന്‍?

കേവലസ്നേഹമൂറുന്നതന്തരേ
തേവിയാത്തിരി തെല്ലു തെളിഞ്ഞിടാം
ഉള്ളിലോര്‍മ്മയായ് നിന്മുഖമെപ്പൊഴും
ഉള്ളതുമിന്നു പോരിന്നു പോരുമോ?

ഉണ്മയങ്ങിങ്ങു മിന്നുമിടയ്ക്കിടെ
ഉണ്ട് നന്മതന്‍ താരസ്ഫുരണവും
എങ്കിലുമീയിരുട്ടിനെ വെല്ലുവാന്‍
എത്തണം തവ സുസ്മിത വീചികള്‍.

എങ്ങൊരിന്ദ്രഗോപം സത്യമേ! തവ
അങ്ങു ചെന്നിടും ചിത്തമോടി മുദാ.
എങ്ങു കാരുണ്യമൂറും മൃദുസ്വനം
അങ്ങുതന്നെയീ മാനസമുന്മുഖം.

നഷ്ടമാവാതെയിക്കൊച്ചു ദീപങ്ങള്‍
പുഷ്ടിയോടെ തെളിഞ്ഞു വിളങ്ങുവാന്‍
സ്പഷ്ടം ആ വെണ്മ തിങ്ങും കരങ്ങളാല്‍
തുഷ്ടി ചേര്‍ന്നു തലോടണം നിത്യവും.
ഒരു മഹാദുരന്തത്തിന്റെ സാക്ഷ്യ പത്രം
ഗുജറാത്ത് ഭൂകമ്പാനുഭവത്തിന്റെ പദപകര്‍ച്ച.........

മാനസീശേഷം

ഇന്നഗരവീഥിതന്നോരത്ത് ഗരിമയില്‍
നിന്നതാം അംബരച്ചുംബിയാം സൌധമേ !
മാനസീ! ചേതസ്സില്‍ നീ ചേര്‍ത്തകൌതുകം
മായുകില്ലൊരുനാളുമത്രമേല്‍ സുന്ദരം.

എത്രയാണാളുകള്‍ നിന്നഴക് ദര്‍ശിച്ചു
ചിത്രമെന്നോതിയീ വീഥിയില്‍ നിന്നത്.
അന്നേരമെല്ലാം സുരക്ഷാഭടന്മാരു
ചൊന്നീടുമാക്രോശമോടെ ശകാരങ്ങള്‍.

ഇന്നിവിടെയാളുകള്‍ ആ ഭടന്മാരുടെ
എന്നല്ല നിന്‍ ദീര്‍ഘഗാത്രമിടിഞ്ഞിട്ടു
ചിന്നിക്കിടക്കുന്ന ഖണ്ഡങ്ങള്‍ നോക്കിയി-
ട്ടന്നമുപേക്ഷിച്ചിരിപ്പൂ ശോകാര്‍ദ്രമായ്.

അംബരം മുട്ടെ വളര്‍ന്നതാം മാനുഷ-
വന്‍പുകള്‍ക്കിത്രമേല്‍ ശീഘ്രമാമന്ത്യമോ?
കമ്പിതമായ്ത്തീര്‍ന്ന ഭൂമിയില്‍ നിന്നതിന്‍
അമ്പരപ്പിപ്പോഴുമാറിയില്ലാര്‍ക്കുമേ.

സര്‍വം സഹിയ്ക്കുന്ന ഭൂമിയീ നമ്മള്‍തന്‍
‘സര്‍ഗ്ഗ’ ങ്ങള്‍ താങ്ങാഞ്ഞനങ്ങിയതാകുമോ?
ഉര്‍വ്വിതന്‍ ആ ചെറുകമ്പനമോര്‍ക്കുകില്‍
പര്‍വ്വതമൊക്കിലും ഗര്‍വ്വമിടിഞ്ഞുപോം.

തന്‍ ജന്മ ഭൂമിയ്ക്കു ചട്ടങ്ങള്‍ തീര്‍ത്തതിന്‍
വന്‍ ജയമോര്‍ത്തൊത്തു ഘോഷിച്ചിടാന്‍
സഞ്ചയം ചേരാനൊരുങ്ങവേ മുന്നിലെ
സര്‍വ്വവും ചാഞ്ചാട്ടമാര്‍ന്നു കണ്ടു

ദിക്കുകള്‍ മാറ്റൊലിക്കൊള്ളുമാറൊച്ചയോ-
ടൂക്കോടെ പാഞ്ഞുവന്നീ ഭൂവിടം
ചിക്കെന്നലച്ചുലച്ചമ്പേ! തകര്‍ത്തു ഹാ!
ഉള്‍ക്കനമുള്ളൊരു ഭൂതരംഗം.

ഹന്ത! പിന്നെന്തുഞാന്‍ കണ്ടതു ചൊല്ലുകില്‍
വെന്തുപോം മാനവ ഹൃത്തടങ്ങള്‍.
ദാരുണരംഗങ്ങളോരൊന്നുമോര്‍ക്കുകില്‍
കാരുണ്യധാരകള്‍ ഉദ്ഗമിയ്ക്കും.

മാനംതൊടും മണിമാളികാമാലകള്‍
മണ്ണോടു ചേര്‍ന്നൊരു മാത്രതന്നില്‍
കണ്ടാല്‍ കരുത്തുറ്റതെന്നുതോന്നിയിവ
കടലാസ്സുഹര്‍മ്മ്യങ്ങളായിരുന്നോ?

അചരങ്ങളെല്ലാമനങ്ങിയുലഞ്ഞതി-
ന്നടിയിലെ ജിവികളങ്ങുമിങ്ങും
പ്രാണഭയത്തിനാലോടി ചെന്നെവിടെയൊ
വീണു. നിലവിളി പൊങ്ങിയെങ്ങും.

തച്ചുലച്ചീദേശമവശിഷ്ട
കൂമ്പാരമാക്കിയ ശക്തിരുപീ!
മണ്ണായി നിന്‍ ക്രോധമേറ്റെത്ര നിര്‍മ്മലര്‍ !
മതിയായ നിന്‍ ന്യായമാരറിവൂ!
ഇതിന്റെ ശബ്ദപകര്‍ച്ച.......

http://www.esnips.com/doc/36af49c3-3ce4-428f-a747-d314f3b1f242/M.manaseeshesham

Sunday, June 7, 2009

കാവ്യദര്‍ശനം

ENNUM KOODEYUDAAYITTUM EPPOZHE.. SOOKSHMAMAAYI DARSHIKKUVAAN KOOTTAAKKIYULLOO. KAVITHAYUDE ULKKAAZHCHA LABHICHU ENNU THONNIYA NIMISHAM. KOUMAARA VIKAARATHODE ULKKONDAPPOL.

ഗ്രീഷ്മാതപം മൂഢമേറ്റതി ക്ഷീണനായ്
ഗ്രാമാങ്കമെത്തി കിടന്നൊന്നു ഞാന്‍
ദുര്‍ല്ലഭം സൌഭാഗ്യമീ ശാന്തവേളയില്‍
അനുഭവിച്ചീടുമേകാന്ത സൌഖ്യം.

അഭിരാമം ഓരോ വയല്‍ക്കെട്ടിലും ധന്യ
ഹരിതാഭ ചാഞ്ചാടും ഓമല്‍ക്കണി!
കുമിയുന്ന പ്രേമമോടൊഴുകിയെത്തും മരു-
ത്താമോദമേകിത്തലോടും സുഖം!
പ്രകൃതമാം മധുരമൃദുസ്വരജാലമോരോന്ന്
സുകൃതം ഇരുകാതിലും തീര്‍ക്കുമിമ്പം!

സന്ത്രാസമെല്ലാമകന്നുപോയ് ആനന്ദ
സന്ദായകം നേരമേറിടുന്നൂ.
വിമലമീ പ്രകൃതിതന്‍ രമണീയ കാന്തിയില്‍
വിലയിച്ചകം തെല്ലുറക്കമായോ?
ഓര്‍മ്മയൊഴിഞ്ഞുപോയ് ഓളങ്ങളില്ലാതെ
നിശ്ചലം നിര്‍വ്വാണനിദ്ര പൂണ്ടോ?
............

പരമമാം നിലവിട്ട് പതിവിലേയ്ക്കുണരുന്ന
പന്ഥാവില്‍ പതിയെയൊരു വരദര്‍ശനം!
സൌവര്‍ണ്ണശോഭയില്‍ മുങ്ങികുളിച്ചൊരു
സൌഭഗധാമം ചിരിച്ചു നില്‍പ്പൂ!


ഉള്ളറയിലെങ്ങോ ഉറങ്ങുന്ന മോഹമൊ-
ന്നുന്നിദ്രമാകുന്ന ചിറകനക്കം.
ഔത്സുക്യഭാരം പതിച്ചകപൊയ്കയില്‍
ഓര്‍മ്മകള്‍തന്‍ ഓളമാലതല്ലീ.
-----------

മിഴിവായി ചിത്രം, ആ കൌമാരകാലത്ത്
മിഴി തന്നു നിന്ന കുമാരികതന്‍.
കമ്രമാനയനങ്ങള്‍ അന്നെയ്ത രാഗങ്ങള്‍
കൊണ്ടതിന്‍ പുളകങ്ങള്‍ വീണ്ടെടുത്തൂ.
കന്മഷം കല്‍പ്പിച്ച് കള്ളമാം ദുര്‍മുഖം
കാട്ടിത്തിരിഞ്ഞതും കൂടെയോര്‍ത്തൂ.

തരളമായ്ത്തീര്‍ന്നതാം തനുവിലൊരു തൂവലിന്‍
തളരാത്ത പ്രേമത്തലോടലോ ഹാ!
ദിവ്യാനുഭൂതിയില്‍ മുഗ്ദ്ധമാം ഹൃത്തടേ
നവ്യാനുരാഗം മുളച്ചുപൊങ്ങീ.
കൌമാരഗര്‍വ്വം കഠോരമുപേക്ഷിച്ച
കാമിനീലേഖത്തില്‍ കണ്ണയച്ചൂ.

മൃദുലമാം ഭാവത്തിലാ മഞ്ജുകന്യയെ
മൃതമായ ഭയമാര്‍ന്ന് കണ്ടപ്പൊഴോ
കരുണയും സ്വപ്നവും കോണില്‍ നിറഞ്ഞതാം
കണ്ണുകള്‍ക്കെന്തൊരു വശ്യഭാവം!
സുസ്മിതവീചികള്‍ തട്ടിത്തിളങ്ങുന്ന
സുന്ദരത്തൂമുഖം വെണ്‍തിങ്കളാം!

തുംഗകാവ്യാംഗനയാമവള്‍ തന്നുടെ
അംഗലാവണ്യമൊന്നുറ്റു കണ്ടൂ.
സൌഷ്ഠവഭൂഷകള്‍ മിന്നും ഒതുങ്ങിയ
സൌരൂപ്യ ധ്വനിതങ്ങള്‍ ഹൃദ്യമായി.
നിറമുള്ള മൂടിയാല്‍ മൂടി സൂക്ഷിയ്ക്കുന്ന
നിറകുടക്കാഴ്ചയില്‍ വിസ്മൃതനായ്.

വേഗം വളര്‍ന്നതാം ഉള്‍ക്കാമമോടതില്‍
വേപഥു പൂണ്ടെന്‍ വിരല്‍ തൊട്ടതും
അക്ഷയപാത്രങ്ങള്‍ ആ ദിവ്യകലശങ്ങള്‍
അക്ഷരക്ഷീരം ചുരത്തി മോദാല്‍.
അറിയാതെ ആ സുധ സ്വാദനം ചെയ്തുപോയ്
അടിമയായ് ആ സര്‍ഗ്ഗദേവിയ്ക്കു ഞാന്‍.
.........

സ്വസ്ഥമാം വേളയില്‍ കണ്ണടച്ചാല്‍ ഇനി
സ്വച്ഛമാ ചാരുത മുന്നില്‍ വരും.
ആ കങ്കണധ്വനി കാതില്‍ മുഴങ്ങിടും
ആ സ്വര്‍ഗ്ഗവാസന കൂടെയുണ്ടാം.

J.kavyadarsanam.mp...


ഉയരങ്ങളില്‍

വാഗമണ്‍ ദര്‍ശനത്തില്‍ ഉയര്‍ന്ന
‘പരിസ്ഥിതി’ മനസ്ഥിതി


വിശിഷ്ടമേതോ പൊയ്കയില്‍ കുളി
ചെയ്തു പൊങ്ങുമുഷസ്സിനെ
കണ്ടുവോ മകളേ ! വിശുദ്ധത
കൊണ്ടുകൊള്‍ മതിയാം വരെ.

മഞ്ഞുമൂടിയ മലകളില്‍ കൈ-
കുഞ്ഞു മാരുത ലീലകള്‍.
കേട്ടുവോ കിളിജാലസ്വരലയം
ആണ്ടുനിര്‍വൃതി കൊള്ളുവിന്‍.

നില്‍പ്പൂ നാമീ ഹരിതമേരുവിന്‍
മുകളില്‍ ആഹാ! സുന്ദരം.
പ്രകൃതിയിതിലധിവാസമുള്ളവര്‍
എത്ര ഭാഗ്യം കൊണ്ടവര്‍!

ഉണരുമോ നാമെന്നുമിതുപോല്‍
വിമല കാന്തി പുണര്‍ന്നതായ്?
നോവു കൊണ്ടു ജനിച്ച മലിനത
പോയി ശുഭ്രമനസ്ക്കരായ്.

കപടമീയുലകം തരും വിഷ
മുള്ളു കൊണ്ടുകലര്‍ന്നതാം
നീലരാശിയിരുണ്ടുപോയ് ശുഭ
സത്യശോഭ വിളങ്ങുമോ?

എങ്കിലീ ക്ഷിതിവാസമെന്നത്
അന്യമില്ലാ ധന്യത
പുലരുമോരോ കാലവും പുതു
നന്മ കൊണ്ട് നിറഞ്ഞിടും.

കണ്ടു കണ്ടു പഠിച്ച വിശ്വ
സൃഷ്ടിതന്‍ നിയമങ്ങളെ
ഹസ്തതാരിലൊതുക്കുവാന്‍ കൊതി
കൊണ്ട മാനവ സഞ്ചയം

നഷ്ടമാക്കുവതെന്തു വരതര
സൌഖ്യമാണു നിനയ്ക്കു നീ
സുകൃതമീ പ്രകൃതീവരങ്ങളെ
തച്ചിടുന്നതോ നിര്‍മ്മിതി!

വത്സേ! നീയിനിയുണരണം
നവലോകഗതിയിതു മാറ്റണം
നിയതി തന്നുടെ ഇച്ഛ കണ്ടവ-
ളായി രചനകള്‍ തുടരണം.


K.uyarangalil.mp3

വിനയാന്വിതം


മാതൃത്വത്തോടുള്ള ആദരം
സാന്ദര്‍ഭികമായി സന്നിവേശിയ്ക്കപ്പെട്ടപ്പോള്‍


രജനിതന്‍ വശ്യനിശബ്ദതയില്‍
വിജനമാം വീഥിയില്‍പ്പെട്ടുനില്‍ക്കെ
ഇരുല്‍മുടിച്ചാര്‍ത്ത് നിവര്‍ത്തിയേതോ
വരനാരിപോലെന്റെ വിദ്യാലയം
മാടിവിളിയ്ക്കുന്നു മാതൃഭാവംപൂണ്ട്
മായികലോകത്തകപ്പെട്ടു ഞാന്‍.
മെല്ലെചലിച്ചു ഞാനാസവിധം പൂകി
തെല്ലുവളര്‍ന്നൊരു പുത്രനായി.
മാറോടണച്ചെന്റെ മൂര്‍ദ്ധാവില്‍ ചുംബിച്ച
മാതാവിന്‍ വാത്സല്യച്ചൂടറിഞ്ഞു.
“പരസഹസ്രം പുണ്യപുത്രരെപ്പോറ്റിയ
പരമദയാനിധിയാം സാധ്വി നീ
അമ്മേ! നിനക്കിന്നു സൌഖ്യമല്ലേ?
അമ്മിഴി എന്തേ നനഞ്ഞു കാണ്മൂ?”
വെളിവായ തിങ്കളിന്‍ മുഴുവട്ടമോര്‍ത്തോ
ഒളിവായി മന്ദഹസിച്ചിതമ്മ
“മകനേ! ഞാനോതിയ ഗണിതത്തിലിന്നിനി
മറയാതെ നില്‍ക്കുന്നതാ ഫലമാം
മറ്റുള്ളതൊക്കെയും വിഫലമറിയുക
മരണമില്ലാ ശൂന്യമന്ത്യഫലം.
നിത്യമാം സത്യമാണാശൂന്യമതിനാലെ
നീയിന്നു കൂട്ടുന്നതെല്ലാം വൃഥാ.
എന്നെങ്കിലും നിന്റെ മോഹങ്ങളെല്ലാമാ
ഉന്നത സത്യം ഗുണിച്ചെടുക്കും.”
ഊറുന്നസ്നേഹമോടാമടി ചേര്‍ത്തെന്നില്‍
ഉണ്മതന്‍ പാഠം പകര്‍ന്ന ശേഷം
പലപഴംകഥകളും ചൊല്ലിയൊടുവിലായ്
പരിഭവച്ചൂരലെടുത്തുകാട്ടി.
“എന്നും മടിയനായ് എന്മടിതേടി നീ
എത്തുന്നതെന്തിനോ വന്‍ കുസൃതീ!”
ഝടിതിയൊരുത്തരം ചൊല്ലുവാനാവാതെ
പടുതയാല്‍ മൂകം ചിരിച്ചൊഴിഞ്ഞൂ.
വര്‍ണ്ണാഭമാം പീലി നീര്‍ത്തും മയില്‍ തന്റെ
വന്‍ പുറമേറി വിശ്വംചുറ്റിലും
ചെമ്മേ തിളങ്ങുന്ന താരങ്ങള്‍നോക്കിയി-
ട്ടമ്മതന്‍ മടിയില്‍ കിടന്നിടുമ്പോള്‍
ഉള്ളില്‍ നിറഞ്ഞിടും ശാന്തി ലഭിയ്ക്കുമോ
ഉള്ളതു ചൊന്നാല്‍ അലസമുദ്ര.

പ്രേമകീര്‍ത്തനം


കൌതുകദായക ദര്‍ശനം തേടിടും
കൌമാര നൈര്‍മ്മല്ല്യമേ വരിക
കാതരമാം മിഴിത്താരുകള്‍ പാടിടും
കാമനാ ഗീതങ്ങളേ വരിക.

തൂകുകെന്‍ തൂലികത്തുമ്പിലായ് തേന്‍ കണം
പൂകട്ടെ മാധുര്യമീ വരികള്‍
കേമമാക്കീടണം ഈ ഭാവ ഗീതകം
പ്രേമികള്‍ പാടി പകര്‍ന്നിടട്ടെ.

രാഗാര്‍ദ്ര ലോലമാം ചിത്തസൌഖ്യം കൊണ്ട
രാമ വിശുദ്ധമാം രൂപങ്ങളേ
നല്‍കുകീ പൂബാണ പൂജയ്ക്ക് യുക്തമാം
നല്‍കുസുമങ്ങള്‍ തന്‍ രൂപഭംഗി.

പ്രേമം തഴയ്ക്കുന്ന ഹൃത്തട കോടികള്‍
ഭൂമിക തന്നിലെ പൂവാടികള്‍
മൂളി പറന്നിടും വണ്ടായ്, ആ വാടിയില്‍
തൂളിടും തേന്‍ തുള്ളി ഒന്നെങ്കിലും
ഉള്ളില്‍ പകര്‍ന്നിടാന്‍ ആയെങ്കില്‍ ആരിലും
കള്ളം പടര്‍ന്ന ദീനം മാറിടും.

വാരിദമില്ലാത്ത വാനം തെളിഞ്ഞപോല്‍
നേരായ സ്നേഹം തുളിമ്പിടുന്ന
നേരങ്ങള്‍ ഹൃത്തിലുണര്‍ത്താതിരിക്കുമോ
വാരിപ്പുണര്‍ന്നിടാനുള്ള മോഹം.

പുല്‍കുവാന്‍ നിര്‍മ്മല പ്രേമസ്വരൂപമൊ-
ന്നുല്പലം സൂര്യനെ എന്നപോലെ
എപ്പൊഴും കാത്തിരുപ്പുണ്ടെങ്കില്‍ ജീവിതം
സ്വല്‍പ്പവും നോവിനാല്‍ പൊള്ളുകില്ലാ.

വിശ്വത്തിലുള്ളവയെല്ലാം പരസ്പ്പരം
വിശ്വാസമോടെ ചരിച്ചീടുവാന്‍
വിശ്വവിധായകന്‍ കോര്‍ക്കുന്നു സര്‍വ്വവും
വിസ്തൃത പ്രേമമാം സൂത്രത്തിനാല്‍.

സ്വാര്‍ത്ഥതാ നാമത്തില്‍ ഒന്നുണ്ട് ഭൂലോക
സ്വാസ്ഥ്യം കെടുത്തും ഒരന്യസൂത്രം
സാമര്‍ത്ഥ്യം അത്രയ്ക്കു വേണം ആ നശ്വര
‘സാധനം’ സത്വരം വേര്‍തിരിപ്പാന്‍.

ബാലസാഹിത്യം 2


ഓണം വേറിട്ട കാഴ്ചയില്‍
Get this widget | Track details | eSnips Social DNA

ഹര്‍ഷവര്‍ഷം

കോരിച്ചൊരിയുന്ന മഴ

സ്ഥിതിയാകെ കുത്തിയൊഴുക്കുന്ന ശക്തിപ്രവാഹമാകാം.

എങ്കിലും ഹൃദയങ്ങളിലേയ്ക്ക് പെയ്തിറങ്ങുന്ന പൂവര്‍ഷവുമാണ്.


ഈറന്‍ മുകില്‍മാലയാകെപ്പരന്നിരുള്‍
പേറുമാകാശം മുഴങ്ങിടുന്നൂ.
ചേററ്റ നീര്‍നൂലനേകം തിമിര്‍ത്തിനി
വീറോടെ പെയ്യുമീ മണ്ണിലേയ്ക്ക്.

ഹരിതാഭ ചൂഴുമീ നെല്‍വയല്‍ നിരനിരെ
നീര്‍കൊണ്ടു കുതിരുന്ന കാഴ്ച കാണാന്‍
നേര്‍ത്ത വരമ്പത്ത് നില്‍പ്പുഞാന്‍ ആര്‍ത്തിയാല്‍
ചീര്‍ത്തതാം മാനസമോടെ ഹാ! ഹാ!

തുള്ളികള്‍ തുള്ളികള്‍ നിപതിച്ചു മുന്നമായ്
തുള്ളിത്തുടങ്ങിതേ സസ്യജാലം.
വെള്ളപളുങ്കവയോരോന്നു ദേഹത്തു
കൊള്ളുന്നു; ഉള്ളം പുളഞ്ഞിടുന്നൂ.

ചിക്കെന്നൊരാരവത്തോടെ വന്നൂ മാരി
മുക്കിയീ ദേശം വിശുദ്ധമാക്കാന്‍.
നില്‍ക്കുവാനാവാതെ ഓടി ഞാനോരത്ത്
നില്‍ക്കുന്ന വന്മരച്ചോട്ടില്‍ നിന്നൂ.

വെള്ളിതന്‍ വള്ളികള്‍ കട്ടിയില്‍പ്പാകിയ
വെള്ളത്തിരശ്ശീലയോ ചുറ്റിലും?
കൊള്ളും സുഖം കൊണ്ട് കമ്പനമാര്‍ന്ന ഞാന്‍
കൊള്ളിച്ചു മാറത്ത് കയ്യുരണ്ടും.

കണ്ണടച്ചാസ്വദിച്ചൂ താളബദ്ധമാം
വിണ്ണിടും പീയൂഷ വര്‍ഷഘോഷം.
തിണ്ണമില്ലാ നേരം ഉള്‍പ്പൂ കുളിര്‍ത്തു ഞാന്‍
തണ്ണീര്‍ കുതിയ്ക്കുമാ മണ്ണില്‍ നിന്നൂ.

പിന്നെശ്ശമം കൊണ്ട പൂമാരി നേര്‍ത്തതായ്
മന്നിതോ വാരീവിലാസരംഗം.
ചിന്നിച്ചു വെള്ളം പദങ്ങളാല്‍ ചുറ്റിലും
പിന്നിട്ടതില്ല ഞാന്‍ ബാല്യമെന്നോ?

Thursday, April 30, 2009

ബാലസാഹിത്യം1

മയൂരക്കാഴ്ച്ചയില്‍ മനസ്സു ബാല്യമാര്‍ന്നപ്പോള്‍

E.nirakkazcha.mp3

Followers