ഹേ! സുകാവ്യതരുണീമണീ! സുഭഗവൃത്തമൊത്തവടിവാര്‍ന്ന നിന്‍
ഹേമകോമളപദങ്ങളെന്‍ഹൃദയസാനുവില്‍നടനമേകയാല്‍.....
ഹാ!ഭവന്നിനവുകൂടി ഞാനധികയത്നമോടെയിഹ ചാര്‍ത്തിടും
ഹാരമൊന്നുമതികേമമല്ല തവകാന്തിയോലുമുടലേല്‍ക്കുവാന്‍.

Sunday, October 23, 2011

ഒരു സമസ്യാ പൂരണം.

ചിന്തിച്ചിടാത്ത പുതുകേരള യാത്രികര്‍ നല്‍
ക്കുന്തം കണക്കു മുതുകത്തമരുന്ന ബാഗാല്‍
അന്തിയ്ക്കു വീടണയുമെന്നെയിടിപ്പതെല്ലാം
ചിന്തിച്ചുനൊന്തുകഴിയുന്നൊരു മട്ടിലീ ഞാന്‍.

Tuesday, October 18, 2011

മാകന്ദത്തിന്‍ മധുഭരഫലം തേടുമാനന്ദസാന്ദ്രം
ബാല്യം ചിന്താരഹിതസുതരാം തീരുമാമോദകാലം.
വാസന്തപ്പൂമണമണയുവാന്‍ വാസനാവാസമാകാ
നിര്‍മ്മാല്യത്തൂസുമനസമനം മേവുമാ നല്ലകാലം.
വീണാക്വാണസമം മണിസ്വനമെഴും വാണീതരംഗങ്ങളില്‍

വാണാ സുന്ദരസര്‍ഗ്ഗവാഹിനിയിലായ് നീന്തിത്തുടിച്ചേനഹോ!

വീണേന്‍ പ്രൌഢവിചാരവാരിധിവശം കല്ലോലിനിയ്ക്കൊപ്പമായ്

കാണാം മുഗ്ദ്ധ മനോജ്ഞമുത്തുസദൃശം ജ്ഞാനം തിളങ്ങുന്നതായ്.

Monday, October 10, 2011

നിളനീളെ

ആതപം കൊണ്ടുടല്‍ വേവുംസമീരണ-
ന്നാധിയാലങ്ങിങ്ങുമോടിടുമീയിടം
ആരണ്യമോ മണല്‍ത്തിട്ടതന്‍,പാഴ്ച്ചെടി-
യ്ക്കാവാസ കേന്ദ്രമോ നീര്‍ക്കുണ്ടുകള്‍ ചേര്‍ന്ന് ?

തെറ്റിദ്ധരിച്ചതോ? സത്യമോ? മിഥ്യയോ?
വറ്റിക്കിടക്കുമീ മൈതാനമോ നിള?
തുള്ളിക്കളിച്ചോണഗാനങ്ങള്‍ മൂളിയെ-
ന്നുള്ളിലോളംതല്ലി നീളുംനിളയിതോ?



സമ്പുഷ്ടസംസ്ക്കാരതീരങ്ങള്‍ സൃഷ്ടിച്ചു
സംവത്സരങ്ങളിലൂടെയൊലിച്ചു നീ
സമ്പന്നഭാരതീവാഹിയായ്,യിന്നു നീ
സംഗീതമുണരാത്ത പാഴ്വീണയായോ!

ചുറ്റും മുഴങ്ങുന്ന താളമേളം തീര്‍ത്തു
ചുറ്റിക്കറങ്ങിയ നിന്‍ ഘോഷയാത്രകള്‍
കാറ്റില്‍പ്പകര്‍ന്നതാം ധ്വാനസങ്കേതങ്ങള്‍
പറ്റി നിന്‍ തീരങ്ങള്‍തീര്‍ത്ത സംഗീതങ്ങള്‍
ഏറ്റേറ്റു പാടിപ്പകര്‍ന്നു പൈമ്പാലുപോ-
ലൂറ്റിക്കുടിച്ചതി ധന്യയായ് കൈരളി.


വെന്നിടാനാകാത്ത വാഞ്ഛയുദിയ്ക്കയാല്‍
ഇന്നു നിന്‍ മോഹനതാരുണ്യ സൌഭഗം
മെയ്യേറിയൂറ്റിക്കുടിച്ചവരാരഹോ!
തയ്യലാളാം നിന്റെയുള്ളവും ചോര്‍ത്തിയോ?


മെച്ചമാം ലോകമൊരുക്കുവാന്‍ ധാത്രിതന്‍
പച്ചയാംപൂംചേല ചീന്തും ഖലന്മാര്‍ക്കു
പൂമലക്കൂട്ടങ്ങള്‍ നീളെച്ചുരത്തുന്ന
പൂന്തേന്‍ വരണ്ടാലുമെന്തു ചിന്ത?
സാന്ധ്യശോകം

ചൊടിയറ്റു വീഴുന്ന സൂര്യന്റെ കൺകളിൽ

പടരുന്നു വ്യഥകളരുണാഭം.

വിടകൊണ്ടിടും കർമ്മയോഗിതന്നുള്ളിലായ്

പടകൊണ്ടിടും കഥകളെന്താം.


കത്തിജ്വലിച്ചതാണിതുവരെയുമീഭൂവി-

ലത്രമേലൂർജ്ജം പകർന്നു.

വളരുന്ന തലമുറകളറിയുന്നതില്ലയീ

തളരുന്ന സവിതാവിനുള്ളം.


കടമിഴിക്കോണിനാലുൽസാഹമേകുന്ന

കമലവും വാടിക്കൊഴിഞ്ഞു.

തൻ കൂടുതേടിപ്പറന്നകന്നരുമകൾ.

നിന്നിടേണ്ടേകനിവനിനിയും.

ചെന്നാഴ്ന്നിടുന്നതോ മുന്നിൽ പരക്കുന്ന

വന്നാധിതന്നാഴിതന്നിൽ.

അന്ധതയിൽ വലയുമാറിരുളായി തുണയറ്റൊ-

രന്ത്യസമയങ്ങൾ ഹാ! കഷ്ടം.

Followers