ഹേ! സുകാവ്യതരുണീമണീ! സുഭഗവൃത്തമൊത്തവടിവാര്‍ന്ന നിന്‍
ഹേമകോമളപദങ്ങളെന്‍ഹൃദയസാനുവില്‍നടനമേകയാല്‍.....
ഹാ!ഭവന്നിനവുകൂടി ഞാനധികയത്നമോടെയിഹ ചാര്‍ത്തിടും
ഹാരമൊന്നുമതികേമമല്ല തവകാന്തിയോലുമുടലേല്‍ക്കുവാന്‍.

Monday, October 10, 2011

വയ്യാ വേലി
========
കണ്ണുതുറിച്ചിട്ടെന്തിതു മാനവ !

ഈവണ്ണം നീ നോക്കുന്നു.

മണ്ണുപകുത്തിട്ടെണ്ണിടുവാന്‍ നീ

തീര്‍ത്തൊരു വേലിക്കമ്പിയിവന്‍.

കട്ടപിടിച്ചീ മണ്ണില്‍ പൂണ്ടൊരു

ലോഹക്കഷണം ഞാന്‍ മുന്നെ

കട്ടിയില്‍ നീട്ടീ നീ നിന്‍ ശക്തി

യടിച്ചുപരത്തീ നീ പിന്നെ

വലിച്ചുവലിച്ചെന്‍ പരുവമിതാക്കി

ടെന്‍ഷനിലാക്കി നീ യെന്നെ

ഇഴച്ചുപിരിച്ചെന്‍ മേനിയിലാകെ

മുള്ളെഴുവാനും തരമാക്കി.

ഭയവുംഭേദവും ആശങ്കകളും

മുറ്റിയ മൂഢന്‍ നീയിന്ന്.

ഉള്ളിലുറഞ്ഞുകിടക്കും സ്നേഹം

തുള്ളികളായിട്ടൊഴുകീ നിന്‍

ഹൃത്തടസാനുവിലൊരു കളഗീതം

തീര്‍ത്തതു കരുണാനദിയായാല്‍

ഇപ്പണിതന്നില്‍ ‍നിന്നൊരുമോചന-

മേകുമെനിയ്ക്കതു നിര്‍ണ്ണയമാം.

മൂശയിലിട്ടുതിളപ്പിച്ചെന്നെ

ലോലമനൊഹരമാക്കും നീ

വലിച്ചുപിടിച്ചൊരു വീണക്കുറ്റിയില്‍

വാഴിയ്ക്കും നീ തന്ത്രിയതായ്

പിന്നെന്‍ ഹൃദയം മീട്ടും രാഗം

ഖിന്നതതീര്‍ക്കും വരഗാനം

പാരിനു തുണയായ്ത്തീരാന്‍ ഞാനാ

വേദനയെത്രയുമേറ്റീടാം.


ഇങ്ങനെ മാനവചേതനനടുവേ


വിലങ്ങനെ നില്‍പ്പതു പാഴ്ജന്മം

No comments:

Post a Comment

Followers