സാന്ധ്യശോകം
ചൊടിയറ്റു വീഴുന്ന സൂര്യന്റെ കൺകളിൽ
പടരുന്നു വ്യഥകളരുണാഭം.
വിടകൊണ്ടിടും കർമ്മയോഗിതന്നുള്ളിലായ്
പടകൊണ്ടിടും കഥകളെന്താം.
കത്തിജ്വലിച്ചതാണിതുവരെയുമീഭൂവി-
ലത്രമേലൂർജ്ജം പകർന്നു.
വളരുന്ന തലമുറകളറിയുന്നതില്ലയീ
തളരുന്ന സവിതാവിനുള്ളം.
കടമിഴിക്കോണിനാലുൽസാഹമേകുന്ന
കമലവും വാടിക്കൊഴിഞ്ഞു.
തൻ കൂടുതേടിപ്പറന്നകന്നരുമകൾ.
നിന്നിടേണ്ടേകനിവനിനിയും.
ചെന്നാഴ്ന്നിടുന്നതോ മുന്നിൽ പരക്കുന്ന
വന്നാധിതന്നാഴിതന്നിൽ.
അന്ധതയിൽ വലയുമാറിരുളായി തുണയറ്റൊ-
രന്ത്യസമയങ്ങൾ ഹാ! കഷ്ടം.
No comments:
Post a Comment