ഹേ! സുകാവ്യതരുണീമണീ! സുഭഗവൃത്തമൊത്തവടിവാര്‍ന്ന നിന്‍
ഹേമകോമളപദങ്ങളെന്‍ഹൃദയസാനുവില്‍നടനമേകയാല്‍.....
ഹാ!ഭവന്നിനവുകൂടി ഞാനധികയത്നമോടെയിഹ ചാര്‍ത്തിടും
ഹാരമൊന്നുമതികേമമല്ല തവകാന്തിയോലുമുടലേല്‍ക്കുവാന്‍.

Monday, October 10, 2011

സാന്ധ്യശോകം

ചൊടിയറ്റു വീഴുന്ന സൂര്യന്റെ കൺകളിൽ

പടരുന്നു വ്യഥകളരുണാഭം.

വിടകൊണ്ടിടും കർമ്മയോഗിതന്നുള്ളിലായ്

പടകൊണ്ടിടും കഥകളെന്താം.


കത്തിജ്വലിച്ചതാണിതുവരെയുമീഭൂവി-

ലത്രമേലൂർജ്ജം പകർന്നു.

വളരുന്ന തലമുറകളറിയുന്നതില്ലയീ

തളരുന്ന സവിതാവിനുള്ളം.


കടമിഴിക്കോണിനാലുൽസാഹമേകുന്ന

കമലവും വാടിക്കൊഴിഞ്ഞു.

തൻ കൂടുതേടിപ്പറന്നകന്നരുമകൾ.

നിന്നിടേണ്ടേകനിവനിനിയും.

ചെന്നാഴ്ന്നിടുന്നതോ മുന്നിൽ പരക്കുന്ന

വന്നാധിതന്നാഴിതന്നിൽ.

അന്ധതയിൽ വലയുമാറിരുളായി തുണയറ്റൊ-

രന്ത്യസമയങ്ങൾ ഹാ! കഷ്ടം.

No comments:

Post a Comment

Followers