ഹേ! സുകാവ്യതരുണീമണീ! സുഭഗവൃത്തമൊത്തവടിവാര്‍ന്ന നിന്‍
ഹേമകോമളപദങ്ങളെന്‍ഹൃദയസാനുവില്‍നടനമേകയാല്‍.....
ഹാ!ഭവന്നിനവുകൂടി ഞാനധികയത്നമോടെയിഹ ചാര്‍ത്തിടും
ഹാരമൊന്നുമതികേമമല്ല തവകാന്തിയോലുമുടലേല്‍ക്കുവാന്‍.

Monday, October 10, 2011

നിളനീളെ

ആതപം കൊണ്ടുടല്‍ വേവുംസമീരണ-
ന്നാധിയാലങ്ങിങ്ങുമോടിടുമീയിടം
ആരണ്യമോ മണല്‍ത്തിട്ടതന്‍,പാഴ്ച്ചെടി-
യ്ക്കാവാസ കേന്ദ്രമോ നീര്‍ക്കുണ്ടുകള്‍ ചേര്‍ന്ന് ?

തെറ്റിദ്ധരിച്ചതോ? സത്യമോ? മിഥ്യയോ?
വറ്റിക്കിടക്കുമീ മൈതാനമോ നിള?
തുള്ളിക്കളിച്ചോണഗാനങ്ങള്‍ മൂളിയെ-
ന്നുള്ളിലോളംതല്ലി നീളുംനിളയിതോ?



സമ്പുഷ്ടസംസ്ക്കാരതീരങ്ങള്‍ സൃഷ്ടിച്ചു
സംവത്സരങ്ങളിലൂടെയൊലിച്ചു നീ
സമ്പന്നഭാരതീവാഹിയായ്,യിന്നു നീ
സംഗീതമുണരാത്ത പാഴ്വീണയായോ!

ചുറ്റും മുഴങ്ങുന്ന താളമേളം തീര്‍ത്തു
ചുറ്റിക്കറങ്ങിയ നിന്‍ ഘോഷയാത്രകള്‍
കാറ്റില്‍പ്പകര്‍ന്നതാം ധ്വാനസങ്കേതങ്ങള്‍
പറ്റി നിന്‍ തീരങ്ങള്‍തീര്‍ത്ത സംഗീതങ്ങള്‍
ഏറ്റേറ്റു പാടിപ്പകര്‍ന്നു പൈമ്പാലുപോ-
ലൂറ്റിക്കുടിച്ചതി ധന്യയായ് കൈരളി.


വെന്നിടാനാകാത്ത വാഞ്ഛയുദിയ്ക്കയാല്‍
ഇന്നു നിന്‍ മോഹനതാരുണ്യ സൌഭഗം
മെയ്യേറിയൂറ്റിക്കുടിച്ചവരാരഹോ!
തയ്യലാളാം നിന്റെയുള്ളവും ചോര്‍ത്തിയോ?


മെച്ചമാം ലോകമൊരുക്കുവാന്‍ ധാത്രിതന്‍
പച്ചയാംപൂംചേല ചീന്തും ഖലന്മാര്‍ക്കു
പൂമലക്കൂട്ടങ്ങള്‍ നീളെച്ചുരത്തുന്ന
പൂന്തേന്‍ വരണ്ടാലുമെന്തു ചിന്ത?

No comments:

Post a Comment

Followers