ഹേ! സുകാവ്യതരുണീമണീ! സുഭഗവൃത്തമൊത്തവടിവാര്‍ന്ന നിന്‍
ഹേമകോമളപദങ്ങളെന്‍ഹൃദയസാനുവില്‍നടനമേകയാല്‍.....
ഹാ!ഭവന്നിനവുകൂടി ഞാനധികയത്നമോടെയിഹ ചാര്‍ത്തിടും
ഹാരമൊന്നുമതികേമമല്ല തവകാന്തിയോലുമുടലേല്‍ക്കുവാന്‍.

Monday, October 10, 2011

രഥസഞ്ചാരം

തുംഗമനോഹരചിന്തകള്‍തൂക്കി-
യലംകൃതമാക്കിയ രഥവും തന്നു
നേരിന്‍ വേരുകളോടുംരഥ്യയില്‍
നേരേനോക്കിപ്പായാന്‍ ചൊന്നു.
ധന്യ പിതാക്കളെ! നിങ്ങള്‍ചൂണ്ടിയ
വീഥിയിലൂടെന്‍ രഥസഞ്ചാരം
ദുഷ്ക്കരമെത്രയ്ക്കറിയുകയിന്നീ-
വിഘ്നശതങ്ങളിടയ്ക്കണയുംഗതി.
നീളുംവഴിയുടെയിരുപുറവും ചേര്‍-
ന്നെത്തീടും പുതു കൈവഴിയൊക്കെ
കുടിലത മാളികകെട്ടിപ്പാര്‍ക്കു-
ന്നിടകളിലെത്തും മോഹനവഴികള്‍-
വശ്യമനോഹരവസ്ത്രംചാര്‍ത്തീ-
ട്ടടിമുടിമൂടിയ കപടവിചാരം
സ്വൈരവിഹാരം ചെയ്യും കവലകള്‍-
എയ്യും മോഹന വാഗ്ദാനങ്ങള്‍
വീശിയ വലതന്‍ വശ്യതയില്‍ വീ-
ണശ്വമിതഞ്ചും പതറീടാതെ-
യചഞ്ചലസാരഥി, നിങ്ങള്‍നല്‍കിയ
സുന്ദരസംസ്കൃതി, യെന്നെ നയിപ്പൂ.

മാനവചേതന ഭാവനചെയ്യും
മോഹനദര്‍ശനകല്‍പ്പനയെല്ലാം
ഒന്നയ്കൊണ്ടതുപോലാമുദയം-

തീരാത്താശകളോരോന്നായി
ചോരപൊടിഞ്ഞുതകര്‍ന്നടിയുമ്പോള്‍
താനെ ഡംഭം താഴും സമയം-

ഇവതന്നിടയിലെ നേരം മര്‍ത്യ-
ന്നിടതടവില്ലാതേകും സ്നേഹം
താപനമേറ്റുതളര്‍ന്നേതീരാം
പൂമഴ കൊണ്ടു വളര്‍ന്നേപോകാം.

കാഴ്ചകള്‍കണ്ടു രസിച്ചെന്‍ യാത്ര
വീഴ്ചകള്‍കണ്ടു കരഞ്ഞെന്‍ യാത്ര

പുംഗവനല്ലെന്നാലും, ഏതോ
സംഗരമോരാനാമെന്‍ യാത്ര.

No comments:

Post a Comment

Followers