ഹേ! സുകാവ്യതരുണീമണീ! സുഭഗവൃത്തമൊത്തവടിവാര്‍ന്ന നിന്‍
ഹേമകോമളപദങ്ങളെന്‍ഹൃദയസാനുവില്‍നടനമേകയാല്‍.....
ഹാ!ഭവന്നിനവുകൂടി ഞാനധികയത്നമോടെയിഹ ചാര്‍ത്തിടും
ഹാരമൊന്നുമതികേമമല്ല തവകാന്തിയോലുമുടലേല്‍ക്കുവാന്‍.
Showing posts with label ശ്ലോകം. Show all posts
Showing posts with label ശ്ലോകം. Show all posts

Sunday, October 23, 2011

ഒരു സമസ്യാ പൂരണം.

ചിന്തിച്ചിടാത്ത പുതുകേരള യാത്രികര്‍ നല്‍
ക്കുന്തം കണക്കു മുതുകത്തമരുന്ന ബാഗാല്‍
അന്തിയ്ക്കു വീടണയുമെന്നെയിടിപ്പതെല്ലാം
ചിന്തിച്ചുനൊന്തുകഴിയുന്നൊരു മട്ടിലീ ഞാന്‍.

Tuesday, October 18, 2011

മാകന്ദത്തിന്‍ മധുഭരഫലം തേടുമാനന്ദസാന്ദ്രം
ബാല്യം ചിന്താരഹിതസുതരാം തീരുമാമോദകാലം.
വാസന്തപ്പൂമണമണയുവാന്‍ വാസനാവാസമാകാ
നിര്‍മ്മാല്യത്തൂസുമനസമനം മേവുമാ നല്ലകാലം.
വീണാക്വാണസമം മണിസ്വനമെഴും വാണീതരംഗങ്ങളില്‍

വാണാ സുന്ദരസര്‍ഗ്ഗവാഹിനിയിലായ് നീന്തിത്തുടിച്ചേനഹോ!

വീണേന്‍ പ്രൌഢവിചാരവാരിധിവശം കല്ലോലിനിയ്ക്കൊപ്പമായ്

കാണാം മുഗ്ദ്ധ മനോജ്ഞമുത്തുസദൃശം ജ്ഞാനം തിളങ്ങുന്നതായ്.

Monday, October 10, 2011

08.04.10


ആസ്വാദകരാഗം

വരുമേയൊരു മധുപന്‍ മമമനതാരതിലുറയും
പുരുകാമന നിറയും പുതുമധുമാധുരിനുകരാന്‍
വിരിയുന്നതിനതിവാസനയരുളുന്നതു ശുഭമേ!
വിരവില്‍ മമവിരുതും പരമുണരുന്നിതു നിജമേ!

നറുവാസനയുതിരും നവനലഭാവനയെഴുവാന്‍
ചെറുതല്ലതുപകരും മൃദുകരലാളനമകമേ
കറുകും പദനികരം രസവചനംദൃശമിവനില്‍
നിറവായവ തവ മാറതിലണിയൂ മമകവിതേ!
ഗ്രാമ സൌഭഗം

പായുമാ നഗര ജീവിതത്തിലുളവായതാം കൊടിയ ചൂടിനാല്‍

കായുമംഗമഖിലം പുകഞ്ഞവിധമായിതോ വിധി കഠോരമേ!

തോയരാശി പരിപുഷ്ടിയോടെ തിര തല്ലിടും വലയമാര്‍ന്നൊരെന്‍

തൂയനാടിതിനകത്തു വന്നു നിലകൊണ്ടിടൂ സുഖമറിഞ്ഞിടാന്‍.



ഊയലാടി വിലസിക്കുളിര്‍ത്ത വടിവില്‍ സമീരകരലാളനം

ശ്രീയെഴും തരുഗണം രസിച്ചു പുളയുന്നതും ദളകിലുക്കവും

തെയ്യമാടുവതുപോലെ തൈനിരകളാടിയാടി നിലകൊള്‍വതും

കായലോ കളകളാരവത്തൊടു വിലാസനാട്യമിയലുന്നതും



ശ്രേയമാര്‍ന്ന ഹരിതാഭ തൂര്‍ന്നു വരിയില്‍ വളര്‍ന്ന പരിശോഭയില്‍

ചായല്‍ പോലെ ചല ചാരു നെല്‍വയലു ചാരിടും ഭരിത ഭംഗിയും

സ്വീയമാമനുഭവങ്ങളാക്കി രുചിപൂണ്ടിടൂ നഗര ലോകമേ!

ആയതിന്നുവിലയിട്ടുകൊണ്ടിവ തുലയ്ക്കൊലാ പ്രവര മൂഢരേ!
കാറ്റേറ്റാല്‍ നിലയറ്റുചുറ്റി മുരളും പാഴുറ്റൊരീറ്റയ്ക്കു താന്‍

പറ്റീടും വിധമേറ്റ ജന്മമതഹം, മറ്റൊന്നുമല്ലാ സഖേ !

മുറ്റീടും മുദമിറ്റുമോമനരവം പോറ്റുന്നൊരോടക്കുഴല്‍-

ക്കീറ്റായ് മേ ഭവ! മാറ്റുമെങ്കിലതിനായ് വറ്റാത്ത നോവേറ്റിടാം.
രാമഴ വീഴെ
വിണ്ണാം ക്ഷീരസരോവരത്തിലുലയും
വെണ്ണാമ്പലിന്‍ തൂസ്മിതം
കണ്ണിന്നുത്സവമേകുമാറു രുചിരം,
ഹൃദ്സാനുവും ദീപ്തമായ്.
തെന്നിത്തെന്നിയണഞ്ഞ തെന്നലലസം വൃക്ഷത്തലപ്പൊക്കെയും
ദണ്ഡിപ്പിച്ചൊരു മത്തിലാടിയുഴറീ,
മട്ടൊന്നുമാറുന്നുവോ?....

കട്ടിക്കന്മഷരേണു വീണു പടരും
വിണ്ണായി കാളിന്ദിപോല്‍,
അത്യുഗ്രദ്യുതിചീറ്റിടുന്നൊരുരഗം
ചിക്കെന്നതില്‍ പാഞ്ഞുപോയ്,
തട്ടിപ്പൊട്ടിയുരുണ്ടു പോയ്പലതതില്‍
‍പെട്ടെന്നതിന്‍ പാച്ചിലില്‍ തട്ടേറ്റോ?
സുഷിരം പെടുന്ന ഗഗനം ചോര്‍ന്നംബു വര്‍ഷിപ്പു ഹാ!

തിത്തിത്തിത്തിരവം വളര്‍ന്നൊരുമയില്‍ കൊട്ടുന്ന വന്‍ ഘോഷമായ്,
കുത്തിച്ചിന്നിയുയര്‍ന്നമുത്തുമണികള്‍ ഹൃത്തില്‍ പതിഞ്ഞെന്നതായ്,
എത്തിപ്പെട്ട സുഖം നുണഞ്ഞു വളരും മോദത്തിലാറാടിഞാന്‍.
മത്താണെന്നുമെനിയ്ക്കു രാമഴയതിന്‍ സംഗീതമേളാമൃതം.

ശാര്ദ്ദൂല വിക്രീഡിതം

Monday, January 4, 2010

(ഒരു പ്രവാസിയുടെ ) മടക്ക ചിന്ത

തൂമണി മഞ്ഞരുളും കുളിരേല്‍ക്കെ
കാമമുണര്‍ന്നനിലന്നതിഗാഢം
പൂമണിമേനി പുണര്‍ന്നതു മൂലം
കാമിനി യാമിനി പുഞ്ചിരി തൂകെ

ഫുല്ല മനോഹര മുല്ലസുമത്തിന്‍
തുല്ല്യമൊരാഭ ചൊരിഞ്ഞിതു വാനം.
തെല്ലിട നിന്നതു കാണ്‍കെ മനസ്സാം
വല്ലകി മെല്ലെയുതിര്‍ത്തൊരു ഗാനം.

മാദകമാ മധുഗീതിക തീരെ
മോദമകന്നു; പുണര്‍ന്നു വിഷാദം.
മാമകജീവിത ഭാവന മേയും
മാമലനാടതിനോര്‍മ്മകളാലേ.

നന്മ നുരഞ്ഞൊഴുകും പുഴ തീര്‍ക്കും
വെണ്മണി തീരമണഞ്ഞു നിലാവില്‍
ഉണ്മകളോര്‍ത്തു കിടന്ന ദിനങ്ങള്‍
കണ്മണിയാം ചില ചിന്തകളായീ.

ആണ്ടൂകളെത്ര കൊഴിഞ്ഞതി വേഗം
താണ്ടിയ പാതകളെത്ര വിശേഷം.
പൂണ്ടൊരു ജീവിതമുന്നതമാകാം.
വേണ്ടവയാശ മടക്കമതൊന്നേ.

വന്നല തന്നിലിരുന്നു ലസിച്ചാ-
തെന്നലുവന്നു തലോടുകയാലെ
പൊന്നണിയും കതിരോലകളാടും
എന്നുടെ നാട്ടിലിരിയ്ക്കണമെന്നും.

ഹുറേ !

നവമൊരുവത്സരമായിടുമീ
നവമുദദായക പാതിരയില്‍
ധവളവരാംബരധാരിണിയായ്
ചുവടുകളാടിടുമാതിരയും.

കവനഹിതര്‍ക്കിതു മാദകമാം
അവനിയിലെപ്പുതുമോദകമാം.
ശിവമയ മംഗളകാഹളമോ-
ടവിതരമാരതി ചെയ്യുക നാം.

Tuesday, December 29, 2009

ഒരു നവാബ്ദപ്രാര്‍ത്ഥന

ഹര്‍ഷ സുമ വര്‍ഷ ഭര ഭാസുര നവാബ്ദേ
ആര്‍ഷ സമ സൌമ്യ തരമാകിനവിഭാതം
ഘര്‍ഷ ദമ ശാന്തി തരുമാ സുദിന കര്‍മ്മോല്‍-
ക്കര്‍ഷ സമയം കരുതി നില്‍ക്കയധുനാ നാം.

ശോണ മണിവര്‍ണ്ണരഥമേറിയരുണാഭം
ചേണിയലുമാ ഗഗനസീമയതിലേകം
കാണുമതി ഭംഗിയെഴുമോമല്‍ മുഖരൂപം
താണുതൊഴുതാദരവിലോര്‍ത്തിടുകയേവം.


ഇന്നുവരെ വന്നിരുളിലാണ്ടുമരുതാഞ്ഞും
കുന്നളവു ചെയ്ത പടുപങ്കമതു മൂലം
ഹൃന്നിലയമുറ്റ ശുഭസമ്മിളിത മുറ്റം
നിന്നരിയ നന്നളിനിയാക്ക മമ ഭാനോ !

ഉന്മിഷസുമങ്ങളിലെഴുന്ന മകരന്ദം
ഉണ്ടു ശുകജാലമതു തീര്‍പ്പു ലയമേളം
ഉള്‍പ്പുളകമേറ്റു മനമാകെ ശുഭഭാവം
ഉള്‍ത്തെളിമയേകു സതതം ദിനപതേ ! മേ .

സര്‍വ്വദിശ രാശികളിലാ നിയത യാനം
ഉര്‍വ്വിയിലെ കാലപരിവര്‍ത്തന നിദാനം
നിര്‍വ്വഹണകര്‍മ്മമതിലാണ്ട തവ ശീലം
ഗര്‍വ്വകലെനീങ്ങുവതിനാര്‍ക്കുമതു മൂലം.

സൃഷ്ടിയവനം ഹനനമെന്നിവയിലെല്ലാം
ദൃഷ്ടിപെടുമര്‍ക്ക ! ഭവ ! നേര്‍ തെളിയണം മേ
പുഷ്ടമതി, ഭൂതദയയാദിയരുളേണം
ശിഷ്ടഹിതനേ !മിഹിര ! ഭാസ്ക്കര ! തൊഴുന്നേന്‍.

Friday, December 25, 2009

ഒരു മറുകുറി

“കാണും പദജാലം മമ കേമത്തമതല്ല

വീണാധരി മീട്ടും വര ഗാനാമൃതമല്ലോ.

വീണാമൃദുപാദദ്വയസേവയ്ക്കിവനപ്പോള്‍

വീണാനലവാണീസുമജാലം മമ കൈയ്യില്‍.“

(ആത്മഹാസത്തോടെ)

ദ്യോവുംഭേദിച്ചുനില്‍ക്കും വരതരുനിരകള്‍ വെട്ടിവിറ്റിട്ടൊരു ശ്രീ-

താവുംഗേഹംനെടുങ്കന്‍ വലിയപലിശമേല്‍ കാശുവാങ്ങീട്ടു കണ്ണാ!

ആവുംമട്ടില്‍ പണിഞ്ഞീടുമവിടെയതിലോ സപ്രമഞ്ചാദിയുണ്ടാം.

പാവം! നമ്മോടുകൂടാനൊരുദിനമൊടുവില്‍ നീ വരും. കാത്തു നില്‍പ്പൂ.
നവവര്‍ഷഹര്‍ഷം

നീഹാരവിഹീനം വിധു വാഴുന്നൊരു വാനം

നീഹാരിക പോലും വെളിവാകുന്നൊരു മാനം

മോഹാദിവിഹാരം ഭരമുള്‍ പോയൊരു യാനം

ആഹാ! മനമോതും മനുവേതോ പുതു ഗാനം
മുക്തകം

ഹേ! സുകാവ്യതരുണീമണീ!സുഭഗവൃത്തമൊത്തവടിവാര്‍ന്ന നിന്‍
ഹേമകോമളപദങ്ങളെന്‍ഹൃദയസാനുവില്‍ നടനമേകയാല്‍
ഹാ! ഭവന്നിനവ് കൂടി ഞാനധിക യത്നമോടെയിഹ ചാര്‍ത്തിടും
ഹാരമൊന്നുമതി കേമമല്ലതവ കാന്തിയോലുമുടലേല്‍ക്കുവാന്‍.

Followers