ഹേ! സുകാവ്യതരുണീമണീ! സുഭഗവൃത്തമൊത്തവടിവാര്‍ന്ന നിന്‍
ഹേമകോമളപദങ്ങളെന്‍ഹൃദയസാനുവില്‍നടനമേകയാല്‍.....
ഹാ!ഭവന്നിനവുകൂടി ഞാനധികയത്നമോടെയിഹ ചാര്‍ത്തിടും
ഹാരമൊന്നുമതികേമമല്ല തവകാന്തിയോലുമുടലേല്‍ക്കുവാന്‍.
Showing posts with label കവിത. Show all posts
Showing posts with label കവിത. Show all posts

Monday, October 10, 2011

വയ്യാ വേലി
========
കണ്ണുതുറിച്ചിട്ടെന്തിതു മാനവ !

ഈവണ്ണം നീ നോക്കുന്നു.

മണ്ണുപകുത്തിട്ടെണ്ണിടുവാന്‍ നീ

തീര്‍ത്തൊരു വേലിക്കമ്പിയിവന്‍.

കട്ടപിടിച്ചീ മണ്ണില്‍ പൂണ്ടൊരു

ലോഹക്കഷണം ഞാന്‍ മുന്നെ

കട്ടിയില്‍ നീട്ടീ നീ നിന്‍ ശക്തി

യടിച്ചുപരത്തീ നീ പിന്നെ

വലിച്ചുവലിച്ചെന്‍ പരുവമിതാക്കി

ടെന്‍ഷനിലാക്കി നീ യെന്നെ

ഇഴച്ചുപിരിച്ചെന്‍ മേനിയിലാകെ

മുള്ളെഴുവാനും തരമാക്കി.

ഭയവുംഭേദവും ആശങ്കകളും

മുറ്റിയ മൂഢന്‍ നീയിന്ന്.

ഉള്ളിലുറഞ്ഞുകിടക്കും സ്നേഹം

തുള്ളികളായിട്ടൊഴുകീ നിന്‍

ഹൃത്തടസാനുവിലൊരു കളഗീതം

തീര്‍ത്തതു കരുണാനദിയായാല്‍

ഇപ്പണിതന്നില്‍ ‍നിന്നൊരുമോചന-

മേകുമെനിയ്ക്കതു നിര്‍ണ്ണയമാം.

മൂശയിലിട്ടുതിളപ്പിച്ചെന്നെ

ലോലമനൊഹരമാക്കും നീ

വലിച്ചുപിടിച്ചൊരു വീണക്കുറ്റിയില്‍

വാഴിയ്ക്കും നീ തന്ത്രിയതായ്

പിന്നെന്‍ ഹൃദയം മീട്ടും രാഗം

ഖിന്നതതീര്‍ക്കും വരഗാനം

പാരിനു തുണയായ്ത്തീരാന്‍ ഞാനാ

വേദനയെത്രയുമേറ്റീടാം.


ഇങ്ങനെ മാനവചേതനനടുവേ


വിലങ്ങനെ നില്‍പ്പതു പാഴ്ജന്മം

Friday, December 25, 2009

ആത്മവിചാരം

ആത്തശാപവും പേറിയോയീമരം
പൂത്തുനില്‍ക്കുവതെന്തിനശ്രീകരം
ഞാത്തിടും ഫലജാലവും കേവലം
പൂത്തിടുന്നു ഹാ! കീടജാലംചലം

മണ്ടയില്‍ മിന്നിയ ദീപം

കരുണതന്‍ കരം നീട്ടിയീയവനിയില്‍
കാത്തു വച്ചിടും മണ്‍ ചിരാതൊക്കെയും
കമ്രമായ് തെളിച്ചീടുന്ന ഭാനുവേ!
കര്‍മ്മസാക്ഷിയാം പൊന്‍ ദീപമേ! തൊഴാം.

ആകെ കൂരിരുള്‍ തിങ്ങുന്ന മന്നിടം
ആണ്ടണഞ്ഞുപോം കൈത്തിരി ഞാനതില്‍
ആഞ്ഞുവീശും അധര്‍മ്മവാതം പിന്നെ
ആവതെങ്ങനെ പ്രോജ്വലിച്ചീടുവാന്‍?

കേവലസ്നേഹമൂറുന്നതന്തരേ
തേവിയാത്തിരി തെല്ലു തെളിഞ്ഞിടാം
ഉള്ളിലോര്‍മ്മയായ് നിന്മുഖമെപ്പൊഴും
ഉള്ളതുമിന്നു പോരിന്നു പോരുമോ?

ഉണ്മയങ്ങിങ്ങു മിന്നുമിടയ്ക്കിടെ
ഉണ്ട് നന്മതന്‍ താരസ്ഫുരണവും
എങ്കിലുമീയിരുട്ടിനെ വെല്ലുവാന്‍
എത്തണം തവ സുസ്മിത വീചികള്‍.

എങ്ങൊരിന്ദ്രഗോപം സത്യമേ! തവ
അങ്ങു ചെന്നിടും ചിത്തമോടി മുദാ.
എങ്ങു കാരുണ്യമൂറും മൃദുസ്വനം
അങ്ങുതന്നെയീ മാനസമുന്മുഖം.

നഷ്ടമാവാതെയിക്കൊച്ചു ദീപങ്ങള്‍
പുഷ്ടിയോടെ തെളിഞ്ഞു വിളങ്ങുവാന്‍
സ്പഷ്ടം ആ വെണ്മ തിങ്ങും കരങ്ങളാല്‍
തുഷ്ടി ചേര്‍ന്നു തലോടണം നിത്യവും.
ഒരു മഹാദുരന്തത്തിന്റെ സാക്ഷ്യ പത്രം
ഗുജറാത്ത് ഭൂകമ്പാനുഭവത്തിന്റെ പദപകര്‍ച്ച.........

മാനസീശേഷം

ഇന്നഗരവീഥിതന്നോരത്ത് ഗരിമയില്‍
നിന്നതാം അംബരച്ചുംബിയാം സൌധമേ !
മാനസീ! ചേതസ്സില്‍ നീ ചേര്‍ത്തകൌതുകം
മായുകില്ലൊരുനാളുമത്രമേല്‍ സുന്ദരം.

എത്രയാണാളുകള്‍ നിന്നഴക് ദര്‍ശിച്ചു
ചിത്രമെന്നോതിയീ വീഥിയില്‍ നിന്നത്.
അന്നേരമെല്ലാം സുരക്ഷാഭടന്മാരു
ചൊന്നീടുമാക്രോശമോടെ ശകാരങ്ങള്‍.

ഇന്നിവിടെയാളുകള്‍ ആ ഭടന്മാരുടെ
എന്നല്ല നിന്‍ ദീര്‍ഘഗാത്രമിടിഞ്ഞിട്ടു
ചിന്നിക്കിടക്കുന്ന ഖണ്ഡങ്ങള്‍ നോക്കിയി-
ട്ടന്നമുപേക്ഷിച്ചിരിപ്പൂ ശോകാര്‍ദ്രമായ്.

അംബരം മുട്ടെ വളര്‍ന്നതാം മാനുഷ-
വന്‍പുകള്‍ക്കിത്രമേല്‍ ശീഘ്രമാമന്ത്യമോ?
കമ്പിതമായ്ത്തീര്‍ന്ന ഭൂമിയില്‍ നിന്നതിന്‍
അമ്പരപ്പിപ്പോഴുമാറിയില്ലാര്‍ക്കുമേ.

സര്‍വം സഹിയ്ക്കുന്ന ഭൂമിയീ നമ്മള്‍തന്‍
‘സര്‍ഗ്ഗ’ ങ്ങള്‍ താങ്ങാഞ്ഞനങ്ങിയതാകുമോ?
ഉര്‍വ്വിതന്‍ ആ ചെറുകമ്പനമോര്‍ക്കുകില്‍
പര്‍വ്വതമൊക്കിലും ഗര്‍വ്വമിടിഞ്ഞുപോം.

തന്‍ ജന്മ ഭൂമിയ്ക്കു ചട്ടങ്ങള്‍ തീര്‍ത്തതിന്‍
വന്‍ ജയമോര്‍ത്തൊത്തു ഘോഷിച്ചിടാന്‍
സഞ്ചയം ചേരാനൊരുങ്ങവേ മുന്നിലെ
സര്‍വ്വവും ചാഞ്ചാട്ടമാര്‍ന്നു കണ്ടു

ദിക്കുകള്‍ മാറ്റൊലിക്കൊള്ളുമാറൊച്ചയോ-
ടൂക്കോടെ പാഞ്ഞുവന്നീ ഭൂവിടം
ചിക്കെന്നലച്ചുലച്ചമ്പേ! തകര്‍ത്തു ഹാ!
ഉള്‍ക്കനമുള്ളൊരു ഭൂതരംഗം.

ഹന്ത! പിന്നെന്തുഞാന്‍ കണ്ടതു ചൊല്ലുകില്‍
വെന്തുപോം മാനവ ഹൃത്തടങ്ങള്‍.
ദാരുണരംഗങ്ങളോരൊന്നുമോര്‍ക്കുകില്‍
കാരുണ്യധാരകള്‍ ഉദ്ഗമിയ്ക്കും.

മാനംതൊടും മണിമാളികാമാലകള്‍
മണ്ണോടു ചേര്‍ന്നൊരു മാത്രതന്നില്‍
കണ്ടാല്‍ കരുത്തുറ്റതെന്നുതോന്നിയിവ
കടലാസ്സുഹര്‍മ്മ്യങ്ങളായിരുന്നോ?

അചരങ്ങളെല്ലാമനങ്ങിയുലഞ്ഞതി-
ന്നടിയിലെ ജിവികളങ്ങുമിങ്ങും
പ്രാണഭയത്തിനാലോടി ചെന്നെവിടെയൊ
വീണു. നിലവിളി പൊങ്ങിയെങ്ങും.

തച്ചുലച്ചീദേശമവശിഷ്ട
കൂമ്പാരമാക്കിയ ശക്തിരുപീ!
മണ്ണായി നിന്‍ ക്രോധമേറ്റെത്ര നിര്‍മ്മലര്‍ !
മതിയായ നിന്‍ ന്യായമാരറിവൂ!
ഇതിന്റെ ശബ്ദപകര്‍ച്ച.......

http://www.esnips.com/doc/36af49c3-3ce4-428f-a747-d314f3b1f242/M.manaseeshesham

Sunday, June 7, 2009

വിനയാന്വിതം


മാതൃത്വത്തോടുള്ള ആദരം
സാന്ദര്‍ഭികമായി സന്നിവേശിയ്ക്കപ്പെട്ടപ്പോള്‍


രജനിതന്‍ വശ്യനിശബ്ദതയില്‍
വിജനമാം വീഥിയില്‍പ്പെട്ടുനില്‍ക്കെ
ഇരുല്‍മുടിച്ചാര്‍ത്ത് നിവര്‍ത്തിയേതോ
വരനാരിപോലെന്റെ വിദ്യാലയം
മാടിവിളിയ്ക്കുന്നു മാതൃഭാവംപൂണ്ട്
മായികലോകത്തകപ്പെട്ടു ഞാന്‍.
മെല്ലെചലിച്ചു ഞാനാസവിധം പൂകി
തെല്ലുവളര്‍ന്നൊരു പുത്രനായി.
മാറോടണച്ചെന്റെ മൂര്‍ദ്ധാവില്‍ ചുംബിച്ച
മാതാവിന്‍ വാത്സല്യച്ചൂടറിഞ്ഞു.
“പരസഹസ്രം പുണ്യപുത്രരെപ്പോറ്റിയ
പരമദയാനിധിയാം സാധ്വി നീ
അമ്മേ! നിനക്കിന്നു സൌഖ്യമല്ലേ?
അമ്മിഴി എന്തേ നനഞ്ഞു കാണ്മൂ?”
വെളിവായ തിങ്കളിന്‍ മുഴുവട്ടമോര്‍ത്തോ
ഒളിവായി മന്ദഹസിച്ചിതമ്മ
“മകനേ! ഞാനോതിയ ഗണിതത്തിലിന്നിനി
മറയാതെ നില്‍ക്കുന്നതാ ഫലമാം
മറ്റുള്ളതൊക്കെയും വിഫലമറിയുക
മരണമില്ലാ ശൂന്യമന്ത്യഫലം.
നിത്യമാം സത്യമാണാശൂന്യമതിനാലെ
നീയിന്നു കൂട്ടുന്നതെല്ലാം വൃഥാ.
എന്നെങ്കിലും നിന്റെ മോഹങ്ങളെല്ലാമാ
ഉന്നത സത്യം ഗുണിച്ചെടുക്കും.”
ഊറുന്നസ്നേഹമോടാമടി ചേര്‍ത്തെന്നില്‍
ഉണ്മതന്‍ പാഠം പകര്‍ന്ന ശേഷം
പലപഴംകഥകളും ചൊല്ലിയൊടുവിലായ്
പരിഭവച്ചൂരലെടുത്തുകാട്ടി.
“എന്നും മടിയനായ് എന്മടിതേടി നീ
എത്തുന്നതെന്തിനോ വന്‍ കുസൃതീ!”
ഝടിതിയൊരുത്തരം ചൊല്ലുവാനാവാതെ
പടുതയാല്‍ മൂകം ചിരിച്ചൊഴിഞ്ഞൂ.
വര്‍ണ്ണാഭമാം പീലി നീര്‍ത്തും മയില്‍ തന്റെ
വന്‍ പുറമേറി വിശ്വംചുറ്റിലും
ചെമ്മേ തിളങ്ങുന്ന താരങ്ങള്‍നോക്കിയി-
ട്ടമ്മതന്‍ മടിയില്‍ കിടന്നിടുമ്പോള്‍
ഉള്ളില്‍ നിറഞ്ഞിടും ശാന്തി ലഭിയ്ക്കുമോ
ഉള്ളതു ചൊന്നാല്‍ അലസമുദ്ര.

ബാലസാഹിത്യം 2


ഓണം വേറിട്ട കാഴ്ചയില്‍
Get this widget | Track details | eSnips Social DNA

Thursday, April 30, 2009

ബാലസാഹിത്യം1

മയൂരക്കാഴ്ച്ചയില്‍ മനസ്സു ബാല്യമാര്‍ന്നപ്പോള്‍

E.nirakkazcha.mp3

Followers