ഹേ! സുകാവ്യതരുണീമണീ! സുഭഗവൃത്തമൊത്തവടിവാര്‍ന്ന നിന്‍
ഹേമകോമളപദങ്ങളെന്‍ഹൃദയസാനുവില്‍നടനമേകയാല്‍.....
ഹാ!ഭവന്നിനവുകൂടി ഞാനധികയത്നമോടെയിഹ ചാര്‍ത്തിടും
ഹാരമൊന്നുമതികേമമല്ല തവകാന്തിയോലുമുടലേല്‍ക്കുവാന്‍.

Monday, October 10, 2011

രഥസഞ്ചാരം

തുംഗമനോഹരചിന്തകള്‍തൂക്കി-
യലംകൃതമാക്കിയ രഥവും തന്നു
നേരിന്‍ വേരുകളോടുംരഥ്യയില്‍
നേരേനോക്കിപ്പായാന്‍ ചൊന്നു.
ധന്യ പിതാക്കളെ! നിങ്ങള്‍ചൂണ്ടിയ
വീഥിയിലൂടെന്‍ രഥസഞ്ചാരം
ദുഷ്ക്കരമെത്രയ്ക്കറിയുകയിന്നീ-
വിഘ്നശതങ്ങളിടയ്ക്കണയുംഗതി.
നീളുംവഴിയുടെയിരുപുറവും ചേര്‍-
ന്നെത്തീടും പുതു കൈവഴിയൊക്കെ
കുടിലത മാളികകെട്ടിപ്പാര്‍ക്കു-
ന്നിടകളിലെത്തും മോഹനവഴികള്‍-
വശ്യമനോഹരവസ്ത്രംചാര്‍ത്തീ-
ട്ടടിമുടിമൂടിയ കപടവിചാരം
സ്വൈരവിഹാരം ചെയ്യും കവലകള്‍-
എയ്യും മോഹന വാഗ്ദാനങ്ങള്‍
വീശിയ വലതന്‍ വശ്യതയില്‍ വീ-
ണശ്വമിതഞ്ചും പതറീടാതെ-
യചഞ്ചലസാരഥി, നിങ്ങള്‍നല്‍കിയ
സുന്ദരസംസ്കൃതി, യെന്നെ നയിപ്പൂ.

മാനവചേതന ഭാവനചെയ്യും
മോഹനദര്‍ശനകല്‍പ്പനയെല്ലാം
ഒന്നയ്കൊണ്ടതുപോലാമുദയം-

തീരാത്താശകളോരോന്നായി
ചോരപൊടിഞ്ഞുതകര്‍ന്നടിയുമ്പോള്‍
താനെ ഡംഭം താഴും സമയം-

ഇവതന്നിടയിലെ നേരം മര്‍ത്യ-
ന്നിടതടവില്ലാതേകും സ്നേഹം
താപനമേറ്റുതളര്‍ന്നേതീരാം
പൂമഴ കൊണ്ടു വളര്‍ന്നേപോകാം.

കാഴ്ചകള്‍കണ്ടു രസിച്ചെന്‍ യാത്ര
വീഴ്ചകള്‍കണ്ടു കരഞ്ഞെന്‍ യാത്ര

പുംഗവനല്ലെന്നാലും, ഏതോ
സംഗരമോരാനാമെന്‍ യാത്ര.
08.04.10


ആസ്വാദകരാഗം

വരുമേയൊരു മധുപന്‍ മമമനതാരതിലുറയും
പുരുകാമന നിറയും പുതുമധുമാധുരിനുകരാന്‍
വിരിയുന്നതിനതിവാസനയരുളുന്നതു ശുഭമേ!
വിരവില്‍ മമവിരുതും പരമുണരുന്നിതു നിജമേ!

നറുവാസനയുതിരും നവനലഭാവനയെഴുവാന്‍
ചെറുതല്ലതുപകരും മൃദുകരലാളനമകമേ
കറുകും പദനികരം രസവചനംദൃശമിവനില്‍
നിറവായവ തവ മാറതിലണിയൂ മമകവിതേ!
വയ്യാ വേലി
========
കണ്ണുതുറിച്ചിട്ടെന്തിതു മാനവ !

ഈവണ്ണം നീ നോക്കുന്നു.

മണ്ണുപകുത്തിട്ടെണ്ണിടുവാന്‍ നീ

തീര്‍ത്തൊരു വേലിക്കമ്പിയിവന്‍.

കട്ടപിടിച്ചീ മണ്ണില്‍ പൂണ്ടൊരു

ലോഹക്കഷണം ഞാന്‍ മുന്നെ

കട്ടിയില്‍ നീട്ടീ നീ നിന്‍ ശക്തി

യടിച്ചുപരത്തീ നീ പിന്നെ

വലിച്ചുവലിച്ചെന്‍ പരുവമിതാക്കി

ടെന്‍ഷനിലാക്കി നീ യെന്നെ

ഇഴച്ചുപിരിച്ചെന്‍ മേനിയിലാകെ

മുള്ളെഴുവാനും തരമാക്കി.

ഭയവുംഭേദവും ആശങ്കകളും

മുറ്റിയ മൂഢന്‍ നീയിന്ന്.

ഉള്ളിലുറഞ്ഞുകിടക്കും സ്നേഹം

തുള്ളികളായിട്ടൊഴുകീ നിന്‍

ഹൃത്തടസാനുവിലൊരു കളഗീതം

തീര്‍ത്തതു കരുണാനദിയായാല്‍

ഇപ്പണിതന്നില്‍ ‍നിന്നൊരുമോചന-

മേകുമെനിയ്ക്കതു നിര്‍ണ്ണയമാം.

മൂശയിലിട്ടുതിളപ്പിച്ചെന്നെ

ലോലമനൊഹരമാക്കും നീ

വലിച്ചുപിടിച്ചൊരു വീണക്കുറ്റിയില്‍

വാഴിയ്ക്കും നീ തന്ത്രിയതായ്

പിന്നെന്‍ ഹൃദയം മീട്ടും രാഗം

ഖിന്നതതീര്‍ക്കും വരഗാനം

പാരിനു തുണയായ്ത്തീരാന്‍ ഞാനാ

വേദനയെത്രയുമേറ്റീടാം.


ഇങ്ങനെ മാനവചേതനനടുവേ


വിലങ്ങനെ നില്‍പ്പതു പാഴ്ജന്മം
വിശ്രാന്തിയിൽ.....

ഇരുളൊഴിഞ്ഞുപോയ് മെല്ലവേ ചെങ്കതിർ-
ച്ചുരുളഴിഞ്ഞിതാ വിരിയുന്നു മുന്നിലായ്
പൊരുളുയർന്നപോൽത്തെളിയുന്നു മാമക-
ത്തരളമാനസാകാശം പ്രശാന്തമായ്.
മൃദുലഭാവനാവീചികൾ തഴുകിയെൻ
വദനകുഡ്മളം വികചമായ് വന്നിതോ!
മധുരസാന്ദ്രമാം വാസനാതീർത്ഥമുൾ-
ക്കതിരിനോരത്ത് തുള്ളിനില്ക്കുന്നുവോ!
കഠിനയത്നിയാമേതോ കൃഷീവലൻ
തുടരെ നീർതളിച്ചുർവ്വരമാക്കിയീ-
തൊടികളൊക്കെ നൽ ഹരിതാഭമാക്കി ഹാ!
ചെടികളോരോന്നുമെത്രമേൽ മോഹനം.
പഴുതെ നിത്യവും പായും മനുഷ്യനീ-
പ്രകൃതിനല്കിടുന്നഭിരാമദർശനം
പലതുമറിയാതെ തേടുന്നു കൃത്രിമ-
പ്പുലരി പോലുമേ! കാലമേ! കൈതൊഴാം.
ത്വരിതയാന സഞ്ചാരമായ് ജീവിതം
പൊരുതിനേടുവാൻ മൽസരം താനതും
കരുതി നില്ക്കുവാൻ നേരമില്ലാ, വൃഥാ
കുരുതി നല്കലായ്ത്തീരുമെൻ യാത്രയിൽ.
കല്ലുടയുന്നു.
പൈദാഹത്താലംബുധി തേടി-
പ്പായുന്നർക്കനുമെന്നതുപോൽ
നൈദാഘം വൻ താണ്ഡവമാടി-
പ്പൊരിവെയിൽ തൂകും വേളയിലും
കൈയ്യാളുന്നൊരു ചുറ്റികയാലേ
തല്ലിയുടപ്പതു ലോകത്തിൻ
നെഞ്ചേറും കടുകുടിലതയാകും
കല്ലുകളോ? ഹേ!ബാലിക നീ!
സ്വാർത്ഥതപറ്റിക്കട്ടിപിടിച്ചവ
തീർത്തും പൊട്ടാക്കല്ലുകളാം
സാർത്ഥകമാമോ ജീവിതരണരവ-
മാർക്കും കർമ്മമിതൊരുനാളും?
പൂവണിമൃദുകരമാളും ത്വൽ സമർ
മേവിടുമെന്നും ച്ഛായകളിൽ
തൂവൽ വിരിപ്പതിനടിയിൽ സസുഖം
പാവകളൊത്തു രമിച്ചീടും
നീയോ! നീളും തണലായ്ത്തീരു-
ന്നായതുകണ്ടു നമിച്ചേ പോം
കായം ഭക്ഷണമകമേ കരുതാൻ
കുംഭം താനല്ലെന്നറിയുന്നു.
ധന്യേ! ജീവിതസംഗരമോരാൻ
വന്നു വിളിയ്ക്കും ശംഖൊലി നീ!

Followers