ഹേ! സുകാവ്യതരുണീമണീ! സുഭഗവൃത്തമൊത്തവടിവാര്‍ന്ന നിന്‍
ഹേമകോമളപദങ്ങളെന്‍ഹൃദയസാനുവില്‍നടനമേകയാല്‍.....
ഹാ!ഭവന്നിനവുകൂടി ഞാനധികയത്നമോടെയിഹ ചാര്‍ത്തിടും
ഹാരമൊന്നുമതികേമമല്ല തവകാന്തിയോലുമുടലേല്‍ക്കുവാന്‍.

Monday, January 4, 2010

(ഒരു പ്രവാസിയുടെ ) മടക്ക ചിന്ത

തൂമണി മഞ്ഞരുളും കുളിരേല്‍ക്കെ
കാമമുണര്‍ന്നനിലന്നതിഗാഢം
പൂമണിമേനി പുണര്‍ന്നതു മൂലം
കാമിനി യാമിനി പുഞ്ചിരി തൂകെ

ഫുല്ല മനോഹര മുല്ലസുമത്തിന്‍
തുല്ല്യമൊരാഭ ചൊരിഞ്ഞിതു വാനം.
തെല്ലിട നിന്നതു കാണ്‍കെ മനസ്സാം
വല്ലകി മെല്ലെയുതിര്‍ത്തൊരു ഗാനം.

മാദകമാ മധുഗീതിക തീരെ
മോദമകന്നു; പുണര്‍ന്നു വിഷാദം.
മാമകജീവിത ഭാവന മേയും
മാമലനാടതിനോര്‍മ്മകളാലേ.

നന്മ നുരഞ്ഞൊഴുകും പുഴ തീര്‍ക്കും
വെണ്മണി തീരമണഞ്ഞു നിലാവില്‍
ഉണ്മകളോര്‍ത്തു കിടന്ന ദിനങ്ങള്‍
കണ്മണിയാം ചില ചിന്തകളായീ.

ആണ്ടൂകളെത്ര കൊഴിഞ്ഞതി വേഗം
താണ്ടിയ പാതകളെത്ര വിശേഷം.
പൂണ്ടൊരു ജീവിതമുന്നതമാകാം.
വേണ്ടവയാശ മടക്കമതൊന്നേ.

വന്നല തന്നിലിരുന്നു ലസിച്ചാ-
തെന്നലുവന്നു തലോടുകയാലെ
പൊന്നണിയും കതിരോലകളാടും
എന്നുടെ നാട്ടിലിരിയ്ക്കണമെന്നും.

ഹുറേ !

നവമൊരുവത്സരമായിടുമീ
നവമുദദായക പാതിരയില്‍
ധവളവരാംബരധാരിണിയായ്
ചുവടുകളാടിടുമാതിരയും.

കവനഹിതര്‍ക്കിതു മാദകമാം
അവനിയിലെപ്പുതുമോദകമാം.
ശിവമയ മംഗളകാഹളമോ-
ടവിതരമാരതി ചെയ്യുക നാം.

Tuesday, December 29, 2009

ഒരു നവാബ്ദപ്രാര്‍ത്ഥന

ഹര്‍ഷ സുമ വര്‍ഷ ഭര ഭാസുര നവാബ്ദേ
ആര്‍ഷ സമ സൌമ്യ തരമാകിനവിഭാതം
ഘര്‍ഷ ദമ ശാന്തി തരുമാ സുദിന കര്‍മ്മോല്‍-
ക്കര്‍ഷ സമയം കരുതി നില്‍ക്കയധുനാ നാം.

ശോണ മണിവര്‍ണ്ണരഥമേറിയരുണാഭം
ചേണിയലുമാ ഗഗനസീമയതിലേകം
കാണുമതി ഭംഗിയെഴുമോമല്‍ മുഖരൂപം
താണുതൊഴുതാദരവിലോര്‍ത്തിടുകയേവം.


ഇന്നുവരെ വന്നിരുളിലാണ്ടുമരുതാഞ്ഞും
കുന്നളവു ചെയ്ത പടുപങ്കമതു മൂലം
ഹൃന്നിലയമുറ്റ ശുഭസമ്മിളിത മുറ്റം
നിന്നരിയ നന്നളിനിയാക്ക മമ ഭാനോ !

ഉന്മിഷസുമങ്ങളിലെഴുന്ന മകരന്ദം
ഉണ്ടു ശുകജാലമതു തീര്‍പ്പു ലയമേളം
ഉള്‍പ്പുളകമേറ്റു മനമാകെ ശുഭഭാവം
ഉള്‍ത്തെളിമയേകു സതതം ദിനപതേ ! മേ .

സര്‍വ്വദിശ രാശികളിലാ നിയത യാനം
ഉര്‍വ്വിയിലെ കാലപരിവര്‍ത്തന നിദാനം
നിര്‍വ്വഹണകര്‍മ്മമതിലാണ്ട തവ ശീലം
ഗര്‍വ്വകലെനീങ്ങുവതിനാര്‍ക്കുമതു മൂലം.

സൃഷ്ടിയവനം ഹനനമെന്നിവയിലെല്ലാം
ദൃഷ്ടിപെടുമര്‍ക്ക ! ഭവ ! നേര്‍ തെളിയണം മേ
പുഷ്ടമതി, ഭൂതദയയാദിയരുളേണം
ശിഷ്ടഹിതനേ !മിഹിര ! ഭാസ്ക്കര ! തൊഴുന്നേന്‍.

Friday, December 25, 2009

സംക്രമനേരത്ത്

വന്നിടൂ പുത്തന്‍ വിഭാതമേ ! നിന്‍ വര-
വല്ലകീസുസ്വനം കാതോര്‍ത്തിരുപ്പു ഞാന്‍.

തന്നിടൂ നവ്യമാം വര്‍ഷമേ ! ഇജ്ജഗ-
ത്തിന്നായി ശാന്തിദം സാന്ദ്രസംഗീതിക.

വന്നീടൂ ദീപ്തപ്രകാശം പരത്തി നീ
മിന്നല്‍ പോലെയതി ശീഘ്രമീ ഭൂമിയില്‍.

ഇന്നിന്റെയാമയമെല്ലാമകറ്റിടും
ഉന്നതമൌഷധമൊന്നുമായ് നീ വരൂ.

ചുറ്റും മുഴങ്ങുന്നതാസുര കാഹളം
മുറ്റും ഭയം പോറ്റുമാഹവ ഹുംരവം.

എങ്ങുമില്ലെങ്ങുമില്ലാനന്ദ സാന്ദ്രമാം
സംഗീതവാഹിനി പൊങ്ങും വചസ്സുകള്‍.

തിങ്ങും തമസ്സിലൊളിയ്ക്കും ചതിക്കുഴി-
യെങ്ങും നിറഞ്ഞതാമിന്നിന്റെ പാതയില്‍

മങ്ങിയകാഴ്ചയില്‍ വീണു പിടയ്ക്കുന്നു
പൊങ്ങുവാനാകുമോ? നീ തരുന്നാശകള്‍.

ഇല്ലിന്നു ഹൃദയത്തിലലിവിന്റെ തുള്ളികള്‍
വല്ലാത്തൊരൂഷര ഭൂവാണു ഹൃത്തടം.

അല്ലിന്‍ തപംകൊണ്ടു വാടിയ മോഹങ്ങ-
ളല്ലാതെയില്ല വിളങ്ങും വിളയതില്‍.

കേള്‍ക്കട്ടെ ഞാനൊരു പുല്ലാങ്കുഴല്‍ വിളി
നീളെത്തലോടുന്ന സുസ്നേഹവാദനം

സമ്പുഷ്ടസൌഹൃദം പാടുന്ന പൂവിളി
തുമ്പങ്ങള്‍ വേരോടെ മാറ്റുന്ന തേനൊലി.

എത്തിടൂ നീ പുതു വര്‍ഷമായ് കാലമേ !
പുത്തന്‍ പ്രതീക്ഷകളെങ്ങും മുളയ്ക്കട്ടെ.
ഒരു മറുകുറി

“കാണും പദജാലം മമ കേമത്തമതല്ല

വീണാധരി മീട്ടും വര ഗാനാമൃതമല്ലോ.

വീണാമൃദുപാദദ്വയസേവയ്ക്കിവനപ്പോള്‍

വീണാനലവാണീസുമജാലം മമ കൈയ്യില്‍.“

Followers