ഹേ! സുകാവ്യതരുണീമണീ! സുഭഗവൃത്തമൊത്തവടിവാര്‍ന്ന നിന്‍
ഹേമകോമളപദങ്ങളെന്‍ഹൃദയസാനുവില്‍നടനമേകയാല്‍.....
ഹാ!ഭവന്നിനവുകൂടി ഞാനധികയത്നമോടെയിഹ ചാര്‍ത്തിടും
ഹാരമൊന്നുമതികേമമല്ല തവകാന്തിയോലുമുടലേല്‍ക്കുവാന്‍.

Monday, October 10, 2011

കാറ്റേറ്റാല്‍ നിലയറ്റുചുറ്റി മുരളും പാഴുറ്റൊരീറ്റയ്ക്കു താന്‍

പറ്റീടും വിധമേറ്റ ജന്മമതഹം, മറ്റൊന്നുമല്ലാ സഖേ !

മുറ്റീടും മുദമിറ്റുമോമനരവം പോറ്റുന്നൊരോടക്കുഴല്‍-

ക്കീറ്റായ് മേ ഭവ! മാറ്റുമെങ്കിലതിനായ് വറ്റാത്ത നോവേറ്റിടാം.
കണികാണണം
============

വിതയ്ക്കാത്തൊരെന്‍ ജീവിതപ്പാടമൊപ്പം
വരണ്ടേ കിടക്കും പറമ്പിന്നു കാണ്‍കേ
മനസ്സില്‍പ്പെരുക്കും കൊടുംതാപവീര്യം
പുകയ്ക്കുന്നൊരക്ഷത്തിനെന്തു കണികാണാന്‍?

ചലിയ്ക്കും ദലങ്ങള്‍ ‍ചിലയ്ക്കുന്നനാദം
പൊഴിയ്ക്കുന്ന തേന്മാവൊരുക്കും ഫലങ്ങള്‍
പഴുത്തൊട്ടുതൂങ്ങിക്കിടക്കുന്നദര്‍ശം
പൊലിയ്ക്കാത്ത കാലത്തിനെന്തുകണി തരുവാന്‍‍?

വരിച്ചക്ക തൂങ്ങുന്ന മാറുംവിടര്‍ത്തീ
വയസ്സി‍പ്പിലാവിന്റെ വിശ്രാന്തനില്‍പ്പും,
ചുവട്ടില്‍ പുളയ്ക്കുംകരങ്ങളാല്‍നില്‍ക്കും
കുലയ്ക്കുന്നവാഴയുടെ വരഹരിതഭംഗിയും,

മണിത്തൊങ്ങലണിയുന്ന പൊങ്കൊന്നനല്‍കും
മനസ്സാകെ പൂക്കുന്ന വരവര്‍ണകാന്തിയും,
ചിരിതൂകിനില്‍ക്കുന്ന മഞ്ഞച്ചപൂവുകള്‍
വിരവില്‍ത്തെളിയ്ക്കുന്ന വിഷുവല്‍ പ്രകാശവും
തെളിയാത്ത കാഴ്ചയ്ക്കുനേരെ മിഴിച്ചിട്ടു
വളരും നിരാശയോടെന്തുകണികാണാന്‍?

മലര്‍ക്കെ തുറക്കു നിന്‍മിഴിയെന്നുചൊല്ലിയെന്‍
മനസ്സുംതൂറക്കുന്നമാതൃരവമില്ലാതെ,
പൊന്‍ നാണ്യമൊന്നുനീ വാങ്ങുകെന്നോതും
പിതൃത്വം പകര്‍ന്നതാംസുകൃതധനമില്ലാതെ,
വിഷുപ്പക്ഷിയോതുന്നസന്ദേശമേശാതെ,
വിത്തുമാകൈക്കോട്ടുമേന്തുവാന്‍ തോന്നാതെ,
മനുജ ജന്മത്തിന്റെ മൂല്യംഗണിയ്ക്കുന്ന
മഹിതശുഭസംസ്ക്കാരപരിമളംവീശാതെ,
മുരടിച്ചു മുള്ളെഴും മനസ്സിനകത്തിനി
മുദവരദഫലഭരിതകണിയെന്തൊരുങ്ങുവാന്‍?

***********************

മനസ്സേ! തമസ്സെഴുംനിന്റെ പൂമുറ്റത്ത്
വരകര്‍ണികാരങ്ങളില്ലായിരിയ്ക്കാം
നഭസ്സാംകളപ്പുര കൂട്ടുന്ന പൊങ്കതിര്‍-
ക്കറ്റതന്‍ കൂമ്പാരമൊന്നു കാണൂ
ഇറുക്കെയടച്ച നിന്മിഴി ശുഭ്രചിന്തയാല്‍
തുറക്കുകില്‍ക്കാണുന്ന നന്ദനാരാമം
അതുതന്നെഅതുതന്നെഅതുതന്നെഹൃത്തേ!
പുതുപുത്തനാം ഭാവമേകുംവിഷുക്കണി.
WRITTEN ON 26.03.2010
രാമഴ വീഴെ
വിണ്ണാം ക്ഷീരസരോവരത്തിലുലയും
വെണ്ണാമ്പലിന്‍ തൂസ്മിതം
കണ്ണിന്നുത്സവമേകുമാറു രുചിരം,
ഹൃദ്സാനുവും ദീപ്തമായ്.
തെന്നിത്തെന്നിയണഞ്ഞ തെന്നലലസം വൃക്ഷത്തലപ്പൊക്കെയും
ദണ്ഡിപ്പിച്ചൊരു മത്തിലാടിയുഴറീ,
മട്ടൊന്നുമാറുന്നുവോ?....

കട്ടിക്കന്മഷരേണു വീണു പടരും
വിണ്ണായി കാളിന്ദിപോല്‍,
അത്യുഗ്രദ്യുതിചീറ്റിടുന്നൊരുരഗം
ചിക്കെന്നതില്‍ പാഞ്ഞുപോയ്,
തട്ടിപ്പൊട്ടിയുരുണ്ടു പോയ്പലതതില്‍
‍പെട്ടെന്നതിന്‍ പാച്ചിലില്‍ തട്ടേറ്റോ?
സുഷിരം പെടുന്ന ഗഗനം ചോര്‍ന്നംബു വര്‍ഷിപ്പു ഹാ!

തിത്തിത്തിത്തിരവം വളര്‍ന്നൊരുമയില്‍ കൊട്ടുന്ന വന്‍ ഘോഷമായ്,
കുത്തിച്ചിന്നിയുയര്‍ന്നമുത്തുമണികള്‍ ഹൃത്തില്‍ പതിഞ്ഞെന്നതായ്,
എത്തിപ്പെട്ട സുഖം നുണഞ്ഞു വളരും മോദത്തിലാറാടിഞാന്‍.
മത്താണെന്നുമെനിയ്ക്കു രാമഴയതിന്‍ സംഗീതമേളാമൃതം.

ശാര്ദ്ദൂല വിക്രീഡിതം

Monday, January 4, 2010

(ഒരു പ്രവാസിയുടെ ) മടക്ക ചിന്ത

തൂമണി മഞ്ഞരുളും കുളിരേല്‍ക്കെ
കാമമുണര്‍ന്നനിലന്നതിഗാഢം
പൂമണിമേനി പുണര്‍ന്നതു മൂലം
കാമിനി യാമിനി പുഞ്ചിരി തൂകെ

ഫുല്ല മനോഹര മുല്ലസുമത്തിന്‍
തുല്ല്യമൊരാഭ ചൊരിഞ്ഞിതു വാനം.
തെല്ലിട നിന്നതു കാണ്‍കെ മനസ്സാം
വല്ലകി മെല്ലെയുതിര്‍ത്തൊരു ഗാനം.

മാദകമാ മധുഗീതിക തീരെ
മോദമകന്നു; പുണര്‍ന്നു വിഷാദം.
മാമകജീവിത ഭാവന മേയും
മാമലനാടതിനോര്‍മ്മകളാലേ.

നന്മ നുരഞ്ഞൊഴുകും പുഴ തീര്‍ക്കും
വെണ്മണി തീരമണഞ്ഞു നിലാവില്‍
ഉണ്മകളോര്‍ത്തു കിടന്ന ദിനങ്ങള്‍
കണ്മണിയാം ചില ചിന്തകളായീ.

ആണ്ടൂകളെത്ര കൊഴിഞ്ഞതി വേഗം
താണ്ടിയ പാതകളെത്ര വിശേഷം.
പൂണ്ടൊരു ജീവിതമുന്നതമാകാം.
വേണ്ടവയാശ മടക്കമതൊന്നേ.

വന്നല തന്നിലിരുന്നു ലസിച്ചാ-
തെന്നലുവന്നു തലോടുകയാലെ
പൊന്നണിയും കതിരോലകളാടും
എന്നുടെ നാട്ടിലിരിയ്ക്കണമെന്നും.

ഹുറേ !

നവമൊരുവത്സരമായിടുമീ
നവമുദദായക പാതിരയില്‍
ധവളവരാംബരധാരിണിയായ്
ചുവടുകളാടിടുമാതിരയും.

കവനഹിതര്‍ക്കിതു മാദകമാം
അവനിയിലെപ്പുതുമോദകമാം.
ശിവമയ മംഗളകാഹളമോ-
ടവിതരമാരതി ചെയ്യുക നാം.

Followers