ഹേ! സുകാവ്യതരുണീമണീ! സുഭഗവൃത്തമൊത്തവടിവാര്‍ന്ന നിന്‍
ഹേമകോമളപദങ്ങളെന്‍ഹൃദയസാനുവില്‍നടനമേകയാല്‍.....
ഹാ!ഭവന്നിനവുകൂടി ഞാനധികയത്നമോടെയിഹ ചാര്‍ത്തിടും
ഹാരമൊന്നുമതികേമമല്ല തവകാന്തിയോലുമുടലേല്‍ക്കുവാന്‍.

Friday, December 25, 2009

മുക്തകം

ഹേ! സുകാവ്യതരുണീമണീ!സുഭഗവൃത്തമൊത്തവടിവാര്‍ന്ന നിന്‍
ഹേമകോമളപദങ്ങളെന്‍ഹൃദയസാനുവില്‍ നടനമേകയാല്‍
ഹാ! ഭവന്നിനവ് കൂടി ഞാനധിക യത്നമോടെയിഹ ചാര്‍ത്തിടും
ഹാരമൊന്നുമതി കേമമല്ലതവ കാന്തിയോലുമുടലേല്‍ക്കുവാന്‍.
അന്യമായ ധന്യതകള്‍

തൊടികളില്‍ നിറച്ചാര്‍ത്തുമായ് നിന്നതാം
ചെടികളില്ലതിന്നിടവുമിന്നില്ലല്ലോ
പടികടന്നുഞാന്‍ നിന്നന്നുകണ്ടതാം
പടവുകള്‍കൊണ്ട മേടുകള്‍ എങ്ങുപോയ്?

പാറിടും ചെറുതുമ്പിയായ് മാനസം
മാറിടും അന്നിവിടെ എത്തീടുകില്‍.
പേറിടുംകുളിര്‍ തൂകിത്തലോടുവാന്‍
വേറെ വെളിയിടം തേടിയോ മാരുതന്‍?

ദൂരെ ചാരുവിലതിരിട്ടു നിന്നതാം
ഹരിതപൂരിത നെല്‍വയലേലയും
കരിനിറം ചേര്‍ന്ന പച്ചപ്പുതപ്പിട്ടു
ഗിരികളകലെയായ് കണ്ടതാം കാഴ്ചയും
സ്മരണതന്‍ഭുവില്‍ മാത്രമായ്;അത്രമേല്‍
പുരകളുയരുന്നു ചുറ്റിലും അതുമൂലം
തരുനിരകളും കാനനച്ചോലയും
ഇവിടെയന്യമായ് പോവതും കാണ്മു നാം.
ആത്മവിചാരം

ആത്തശാപവും പേറിയോയീമരം
പൂത്തുനില്‍ക്കുവതെന്തിനശ്രീകരം
ഞാത്തിടും ഫലജാലവും കേവലം
പൂത്തിടുന്നു ഹാ! കീടജാലംചലം

വരികെന്റെ നാട്ടില്‍

അലമലയുമനിലനൊടു പലകുശലമോതിടും
ജലവലയമലഞൊറിയുമതുലനല ദര്‍ശനം
അലിക മമ ജനനതലമിതിനുടയ ഭംഗിയില്‍
വിലസുമകകമലമതിലൊരു കവിത നിര്‍ണ്ണയം.

വരഹരിതനിറഭരിതതരുനിരകളെത്രയാം
പരിചിനൊടു മരുവുമിഹ മരുതകര ലാളിതം
ഇരവകലുമതുപൊഴുതിലുയരു’മരുണോദയം’
സരസമൊരുരുചിപകരുമിവിടെയതു കാണുകില്‍.

പിടപിടയുമലകടലുകുടയുമൊരു ഹും രവം
അടിയുമിരുചെവികളിലുടനുണരുമത്ഭുതം
വിടപറയുവതിനു രവി ഭവനടിയുമെന്നുമീ
കടലരികിലകലെ തുടുതളിക വടിവാര്‍ന്നു ഹാ!

കേളൊരു കേക

രക്തമേറെത്തിളപ്പിച്ചാചുടൂവേര്‍പ്പു വിറ്റു
പുഷ്ടമാക്കുവാനെന്റെ ജീവിതം പ്രിയ താതന്‍
ഭൌതികസൌഖ്യം കൊണ്ടു നിറഞ്ഞു മല്‍ജീവിതം
ഉയരെയുയരെയായ് നിന്നു ഞാന്‍ മാനം തൊട്ടു
താഴെ മണ്ണിലായ് കാണ്മൂ താതന്‍ തന്‍ ദേഹമിന്നു
പുച്ഛമാണയ്യേ! കാണ്‍കില്‍ ചുക്കിച്ചുളിഞ്ഞ ഗാത്രം
എങ്ങനെ കരുതുന്നൂ എന്റെയീ നവചിന്ത
തലയ്ക്കിട്ടൊന്നുകൊട്ടാന്‍ വിധിയുമിന്നില്ല ഹേ!

Followers