ഹേ! സുകാവ്യതരുണീമണീ! സുഭഗവൃത്തമൊത്തവടിവാര്‍ന്ന നിന്‍
ഹേമകോമളപദങ്ങളെന്‍ഹൃദയസാനുവില്‍നടനമേകയാല്‍.....
ഹാ!ഭവന്നിനവുകൂടി ഞാനധികയത്നമോടെയിഹ ചാര്‍ത്തിടും
ഹാരമൊന്നുമതികേമമല്ല തവകാന്തിയോലുമുടലേല്‍ക്കുവാന്‍.

Sunday, June 7, 2009

വിനയാന്വിതം


മാതൃത്വത്തോടുള്ള ആദരം
സാന്ദര്‍ഭികമായി സന്നിവേശിയ്ക്കപ്പെട്ടപ്പോള്‍


രജനിതന്‍ വശ്യനിശബ്ദതയില്‍
വിജനമാം വീഥിയില്‍പ്പെട്ടുനില്‍ക്കെ
ഇരുല്‍മുടിച്ചാര്‍ത്ത് നിവര്‍ത്തിയേതോ
വരനാരിപോലെന്റെ വിദ്യാലയം
മാടിവിളിയ്ക്കുന്നു മാതൃഭാവംപൂണ്ട്
മായികലോകത്തകപ്പെട്ടു ഞാന്‍.
മെല്ലെചലിച്ചു ഞാനാസവിധം പൂകി
തെല്ലുവളര്‍ന്നൊരു പുത്രനായി.
മാറോടണച്ചെന്റെ മൂര്‍ദ്ധാവില്‍ ചുംബിച്ച
മാതാവിന്‍ വാത്സല്യച്ചൂടറിഞ്ഞു.
“പരസഹസ്രം പുണ്യപുത്രരെപ്പോറ്റിയ
പരമദയാനിധിയാം സാധ്വി നീ
അമ്മേ! നിനക്കിന്നു സൌഖ്യമല്ലേ?
അമ്മിഴി എന്തേ നനഞ്ഞു കാണ്മൂ?”
വെളിവായ തിങ്കളിന്‍ മുഴുവട്ടമോര്‍ത്തോ
ഒളിവായി മന്ദഹസിച്ചിതമ്മ
“മകനേ! ഞാനോതിയ ഗണിതത്തിലിന്നിനി
മറയാതെ നില്‍ക്കുന്നതാ ഫലമാം
മറ്റുള്ളതൊക്കെയും വിഫലമറിയുക
മരണമില്ലാ ശൂന്യമന്ത്യഫലം.
നിത്യമാം സത്യമാണാശൂന്യമതിനാലെ
നീയിന്നു കൂട്ടുന്നതെല്ലാം വൃഥാ.
എന്നെങ്കിലും നിന്റെ മോഹങ്ങളെല്ലാമാ
ഉന്നത സത്യം ഗുണിച്ചെടുക്കും.”
ഊറുന്നസ്നേഹമോടാമടി ചേര്‍ത്തെന്നില്‍
ഉണ്മതന്‍ പാഠം പകര്‍ന്ന ശേഷം
പലപഴംകഥകളും ചൊല്ലിയൊടുവിലായ്
പരിഭവച്ചൂരലെടുത്തുകാട്ടി.
“എന്നും മടിയനായ് എന്മടിതേടി നീ
എത്തുന്നതെന്തിനോ വന്‍ കുസൃതീ!”
ഝടിതിയൊരുത്തരം ചൊല്ലുവാനാവാതെ
പടുതയാല്‍ മൂകം ചിരിച്ചൊഴിഞ്ഞൂ.
വര്‍ണ്ണാഭമാം പീലി നീര്‍ത്തും മയില്‍ തന്റെ
വന്‍ പുറമേറി വിശ്വംചുറ്റിലും
ചെമ്മേ തിളങ്ങുന്ന താരങ്ങള്‍നോക്കിയി-
ട്ടമ്മതന്‍ മടിയില്‍ കിടന്നിടുമ്പോള്‍
ഉള്ളില്‍ നിറഞ്ഞിടും ശാന്തി ലഭിയ്ക്കുമോ
ഉള്ളതു ചൊന്നാല്‍ അലസമുദ്ര.

പ്രേമകീര്‍ത്തനം


കൌതുകദായക ദര്‍ശനം തേടിടും
കൌമാര നൈര്‍മ്മല്ല്യമേ വരിക
കാതരമാം മിഴിത്താരുകള്‍ പാടിടും
കാമനാ ഗീതങ്ങളേ വരിക.

തൂകുകെന്‍ തൂലികത്തുമ്പിലായ് തേന്‍ കണം
പൂകട്ടെ മാധുര്യമീ വരികള്‍
കേമമാക്കീടണം ഈ ഭാവ ഗീതകം
പ്രേമികള്‍ പാടി പകര്‍ന്നിടട്ടെ.

രാഗാര്‍ദ്ര ലോലമാം ചിത്തസൌഖ്യം കൊണ്ട
രാമ വിശുദ്ധമാം രൂപങ്ങളേ
നല്‍കുകീ പൂബാണ പൂജയ്ക്ക് യുക്തമാം
നല്‍കുസുമങ്ങള്‍ തന്‍ രൂപഭംഗി.

പ്രേമം തഴയ്ക്കുന്ന ഹൃത്തട കോടികള്‍
ഭൂമിക തന്നിലെ പൂവാടികള്‍
മൂളി പറന്നിടും വണ്ടായ്, ആ വാടിയില്‍
തൂളിടും തേന്‍ തുള്ളി ഒന്നെങ്കിലും
ഉള്ളില്‍ പകര്‍ന്നിടാന്‍ ആയെങ്കില്‍ ആരിലും
കള്ളം പടര്‍ന്ന ദീനം മാറിടും.

വാരിദമില്ലാത്ത വാനം തെളിഞ്ഞപോല്‍
നേരായ സ്നേഹം തുളിമ്പിടുന്ന
നേരങ്ങള്‍ ഹൃത്തിലുണര്‍ത്താതിരിക്കുമോ
വാരിപ്പുണര്‍ന്നിടാനുള്ള മോഹം.

പുല്‍കുവാന്‍ നിര്‍മ്മല പ്രേമസ്വരൂപമൊ-
ന്നുല്പലം സൂര്യനെ എന്നപോലെ
എപ്പൊഴും കാത്തിരുപ്പുണ്ടെങ്കില്‍ ജീവിതം
സ്വല്‍പ്പവും നോവിനാല്‍ പൊള്ളുകില്ലാ.

വിശ്വത്തിലുള്ളവയെല്ലാം പരസ്പ്പരം
വിശ്വാസമോടെ ചരിച്ചീടുവാന്‍
വിശ്വവിധായകന്‍ കോര്‍ക്കുന്നു സര്‍വ്വവും
വിസ്തൃത പ്രേമമാം സൂത്രത്തിനാല്‍.

സ്വാര്‍ത്ഥതാ നാമത്തില്‍ ഒന്നുണ്ട് ഭൂലോക
സ്വാസ്ഥ്യം കെടുത്തും ഒരന്യസൂത്രം
സാമര്‍ത്ഥ്യം അത്രയ്ക്കു വേണം ആ നശ്വര
‘സാധനം’ സത്വരം വേര്‍തിരിപ്പാന്‍.

ബാലസാഹിത്യം 2


ഓണം വേറിട്ട കാഴ്ചയില്‍
Get this widget | Track details | eSnips Social DNA

ഹര്‍ഷവര്‍ഷം

കോരിച്ചൊരിയുന്ന മഴ

സ്ഥിതിയാകെ കുത്തിയൊഴുക്കുന്ന ശക്തിപ്രവാഹമാകാം.

എങ്കിലും ഹൃദയങ്ങളിലേയ്ക്ക് പെയ്തിറങ്ങുന്ന പൂവര്‍ഷവുമാണ്.


ഈറന്‍ മുകില്‍മാലയാകെപ്പരന്നിരുള്‍
പേറുമാകാശം മുഴങ്ങിടുന്നൂ.
ചേററ്റ നീര്‍നൂലനേകം തിമിര്‍ത്തിനി
വീറോടെ പെയ്യുമീ മണ്ണിലേയ്ക്ക്.

ഹരിതാഭ ചൂഴുമീ നെല്‍വയല്‍ നിരനിരെ
നീര്‍കൊണ്ടു കുതിരുന്ന കാഴ്ച കാണാന്‍
നേര്‍ത്ത വരമ്പത്ത് നില്‍പ്പുഞാന്‍ ആര്‍ത്തിയാല്‍
ചീര്‍ത്തതാം മാനസമോടെ ഹാ! ഹാ!

തുള്ളികള്‍ തുള്ളികള്‍ നിപതിച്ചു മുന്നമായ്
തുള്ളിത്തുടങ്ങിതേ സസ്യജാലം.
വെള്ളപളുങ്കവയോരോന്നു ദേഹത്തു
കൊള്ളുന്നു; ഉള്ളം പുളഞ്ഞിടുന്നൂ.

ചിക്കെന്നൊരാരവത്തോടെ വന്നൂ മാരി
മുക്കിയീ ദേശം വിശുദ്ധമാക്കാന്‍.
നില്‍ക്കുവാനാവാതെ ഓടി ഞാനോരത്ത്
നില്‍ക്കുന്ന വന്മരച്ചോട്ടില്‍ നിന്നൂ.

വെള്ളിതന്‍ വള്ളികള്‍ കട്ടിയില്‍പ്പാകിയ
വെള്ളത്തിരശ്ശീലയോ ചുറ്റിലും?
കൊള്ളും സുഖം കൊണ്ട് കമ്പനമാര്‍ന്ന ഞാന്‍
കൊള്ളിച്ചു മാറത്ത് കയ്യുരണ്ടും.

കണ്ണടച്ചാസ്വദിച്ചൂ താളബദ്ധമാം
വിണ്ണിടും പീയൂഷ വര്‍ഷഘോഷം.
തിണ്ണമില്ലാ നേരം ഉള്‍പ്പൂ കുളിര്‍ത്തു ഞാന്‍
തണ്ണീര്‍ കുതിയ്ക്കുമാ മണ്ണില്‍ നിന്നൂ.

പിന്നെശ്ശമം കൊണ്ട പൂമാരി നേര്‍ത്തതായ്
മന്നിതോ വാരീവിലാസരംഗം.
ചിന്നിച്ചു വെള്ളം പദങ്ങളാല്‍ ചുറ്റിലും
പിന്നിട്ടതില്ല ഞാന്‍ ബാല്യമെന്നോ?

Thursday, April 30, 2009

ബാലസാഹിത്യം1

മയൂരക്കാഴ്ച്ചയില്‍ മനസ്സു ബാല്യമാര്‍ന്നപ്പോള്‍

E.nirakkazcha.mp3

Followers